തലശേരി: തലശേരിയില്‍ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിന്ദുവിനെയാണ് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യയാണ് ആത്മഹത്യ ചെയ്ത ബിന്ദു.


വീട്ടുകാരും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഫെബ്രുവരി അഞ്ചിന് ബിന്ദുവിന്റെ മകന്‍ അഭിന്‍ രാജ് വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിയായിരുന്നു അഭിന്‍ രാജ്.


രവിയും ബിന്ദുവും തമ്മില്‍ വഴക്കുണ്ടാവുകയും, ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല. ഈ മനോവിഷമത്തിലായിരുന്നു അഭിന്‍ രാജ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.