തിരുവനന്തപുരം: താജ്മഹൽ ആയുധമാക്കി അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വർഗീയമായി വിഭജിക്കാൻ സംഘപരിവാർ തീരുമാനിച്ചു കഴിഞ്ഞുവെന്നു വേണം മനസിലാക്കേണ്ടത് എന്ന് മന്ത്രി ഡോ: ടി എം തോമസ്‌ ഐസക്. ബാബറി മസ്ജിദ് തകർത്തത് ഒരു ദീർഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധകരും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ മോഹിക്കുന്ന താജ്മഹലിനെച്ചൊല്ലി യോഗി ആദിത്യരാജിനെയും വിനയ് കത്ത്യാറിനെയും പോലുള്ള രണ്ടാംനിര ബിജെപി നേതാക്കളുടെ ആക്രോശങ്ങളും കേന്ദ്രസർക്കാരിന്റെ മൌനവും നൽകുന്ന സൂചന അതാണ് എന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വാദങ്ങളൊന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. പുരുഷോത്തം നാഗേഷ് ഓക്ക് എന്നസ്വയം പ്രഖ്യാപിത ചരിത്രകാരൻ 1964ൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിംഗ് ഹിസ്റ്ററി എന്ന സ്ഥാപനവും ഇന്ത്യൻ ചരിത്രഗവേഷണത്തിലെ ചില അസംബന്ധങ്ങൾ ( Some Blunders of Indian Historical Research) എന്ന അദ്ദേഹത്തിന്റെ പുസ്തകവുമൊക്കെ ഇന്ത്യാചരിത്രത്തിലെ ആർഎസ്എസ് അജണ്ടകൾ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു


ബാബറി മസ്ജിദിനെ തകർത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൌന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹൽ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.


ഡോ: ടി എം തോമസ്‌ ഐസക്കിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം