തിരുവനന്തപുരം: റാഗിങ്ങിന് ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍. ടോയ്ലറ്റ്  ക്ളീനര്‍ കുടിപ്പിച്ചതിനാല്‍ അന്നനാളത്തിന് ഗുരുതര പരിക്ക് പറ്റിയ കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. ചികിത്സക്കുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. പെണ്‍കുട്ടിയുടെ പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.


എടപ്പാളിനടുത്ത കാലടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ്(19) കര്‍ണാടകയിലെ നഴ്സിങ് സ്കൂളില്‍ റാഗിങ്ങിനിരയായത്.  ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ ഹോസ്റ്റലില്‍ റാഗിങിന് വിധേയമാക്കിയ വിദ്യാര്‍ഥിനികള്‍ ടോയ്ലറ്റ് ക്ളീനര്‍ ബലം പ്രയോഗിപ്പിച്ച് കുടിപ്പിക്കുകയായിരുന്നു.