തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ 'അര്‍ജ്ജുന്‍ റെഡ്ഡി' എന്ന ചലച്ചിത്രത്തെ വിമര്‍ശിച്ച് മലയാള ചലച്ചിത്ര താരം പാര്‍വതി.


COMMERCIAL BREAK
SCROLL TO CONTINUE READING

Film Campaign നടത്തിയ സിനിമാ സംബന്ധിത സംവാദ പരിപാടിയായ '100 Great performance of the decade'-ൽ സംസാരിക്കവേയാണ് പാര്‍വതിയുടെ വിമര്‍ശനം. അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ് എന്നാണ് പാര്‍വതി ഷോയില്‍ പറഞ്ഞത്. 


അര്‍ജ്ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രം അത് ചെയ്യുന്നില്ലെന്നും താരം പറഞ്ഞു. 


'ജോക്കര്‍’ വസ്തുതകളെ പ്രേക്ഷകര്‍ക്ക് കാണിച്ചുതരിക മാത്രമാണ് ചെയ്യുന്നതെന്നും അല്ലാതെ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ലെന്നും പാര്‍വതി പറഞ്ഞു. 


ഇത്തരം വിഷയങ്ങളിൽ നമ്മള്‍ അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും പാര്‍വതി പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ സംവിധായകനെ തടയാന്‍ കഴിയില്ലെങ്കിലും ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ കഴിയുമല്ലോ എന്നും താരം ചോദിച്ചു. 


എന്നാല്‍, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇതിന് വിജയ് ദേവരക്കൊണ്ടയുടെ മറുപടി. 


സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് അഭിനയിക്കാനിഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്നതെന്നും താരം പറഞ്ഞു. 


കൂടാതെ, എപ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രം മാത്രം തിരഞ്ഞെടുക്കാനാവില്ലെന്നും വിജയ് ദേവരക്കൊണ്ട പറയുകയുണ്ടായി.


സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിനെതിരെയും പാർവതി ഷോയില്‍ ശക്തമായി പ്രതികരിച്ചു. സിനിമ മൂലം തനിക്ക് വ്യക്തിപരമായി അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റിയും പാർവതി തുറന്ന് പറഞ്ഞു. 


ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരാണ് പാര്‍വതിയെ കൂടാതെ ടോക് ഷോയിൽ ഉണ്ടായിരുന്നത്. മലയാള സിനിമയെ പ്രതിനിധീകരിച്ചുള്ള ഏക താര൦ പാര്‍വതിയായിരുന്നു.


ബാജിറാവു മസ്താനിയ്ക്ക് വേണ്ടിയാണ് നായകനായ രൺവീർ സിംഗ് ഷോയില്‍ പങ്കെടുത്തത്.  അന്ധാദുന്നിന് വേണ്ടി നായകൻ ആയുഷ്മാൻ ഖുറാന, പികുവിന് വേണ്ടി നായിക ദീപിക പദുകോൺ, ഹൈവെയ്ക്ക് വേണ്ടി ആലിയ ഭട്ട്, അർജുൻ റെഡ്‌ഡിയ്ക്ക് വേണ്ടി നായകൻ വിജയ് ദേവർകൊണ്ട, സൂപ്പർ ഡീലക്സിന് വേണ്ടി വിജയ് സേതുപതി, ഗാംഗ്സ് ഓഫ് വാസെപുരിന് വേണ്ടി നായകൻ മനോജ് ബാജ്പേയ് എന്നിവരും പങ്കെടുത്തു. 


ഉയരെയിൽ ആസിഡ് ആക്രമണത്തിന് വിധേയയാകേണ്ടി വന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാർവതി ഷോയുടെ ഭാഗമായത്. സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുകയോ, ഐറ്റം ഡാൻസ് ഉൾപ്പെടുത്തുകയോ ചെയ്ത സിനിമകളിൽ വേഷമിടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച താരമാണ് പാര്‍വതി. 


സിനിമ വാണിജ്യ, വിനോദ മൂല്യങ്ങൾ പരിഗണിക്കുമ്പോള്‍ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നും പാര്‍വതി പറഞ്ഞു.