ന്യൂയോര്‍ക്ക്: ഫ്രഞ്ച്  ടെന്നീസ്  താരമായ ആലിസ് കോര്‍നെറ്റിനെതിരെ നടപടിയെടുത്തതില്‍ വിമര്‍ശിച്ച് ആരാധകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

യു.എസ് ഓപ്പണ്‍ മത്സരത്തിനിടെ വസ്ത്രം ഊരിയതിനാണ് വനിതാ താരത്തിനെതിരെ നടപടിയെടുത്തത്‌.   യു.എസ് ഓപ്പണിന്‍റെ നിയമം തെറ്റിച്ചെന്ന് കാണിച്ചാണ് നടപടി. സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെ മത്സരിക്കുകയായിരുന്ന ആലിസ് ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം. 



ആലിസ് കോര്‍ട്ടിനുള്ളിലേക്ക് ഇട്ടുകൊണ്ട് വന്ന വസ്ത്രം പുറം തിരിഞ്ഞു നിന്ന് ഊരുകയും അപ്പോള്‍ തന്നെ അത് മറിച്ചിടുകയുമായിരുന്നു. ഇതോടെ, യു.എസ് ഓപ്പണിന്‍റെ നിയമം തെറ്റിച്ചെന്നാരോപിച്ച് ചെയര്‍ അമ്പയര്‍ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. 


സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്  ഉയര്‍ന്നുവന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ആലീസിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ചോദിച്ചത്.



സംഭവം വിവാദമായതോടെ യു.എസ് ഓപ്പണ്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ''കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലീസിന് പെനാല്‍റ്റിയോ ഫൈനോ നല്‍കിയിട്ടില്ല. താക്കീത് മാത്രമാണ് നല്‍കിയത്''- ഔദ്യോഗിക ട്വിറ്ററിലൂടെ അധികൃതര്‍ വ്യക്തമാക്കി.