ബോള്‍ട്ടിന് ചെളിയില്‍ വേഗത്തില്‍ ഓടാനാകില്ല, തനിക്ക് ട്രാക്കിലും!!
ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.
ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം.
കാളയോട്ട മത്സരത്തിൽ വേഗത്തിൽ കുതിച്ച് ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കേര്‍ഡാണ് ഗൗഡ തിരുത്തിയത്. തന്‍റെ വാര്‍ത്തയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗഡ. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് ഗൗഡ മനസ് തുറന്നത്.
ചെളിയില്‍ ഓടുന്ന തന്നെ ലോക ചാമ്പ്യനായ ബോള്‍ട്ടുമായാണ് ആളുകള്‍ താരതമ്യം ചെയ്യുന്നതെന്നാണ് ഗൗഡ പറയുന്നത്. ബോള്‍ട്ടിന് ചെളിയില്‍ വേഗത്തില്‍ ഓടാനാകില്ല. അതുപോലെ തനിക്ക് ട്രാക്കിലും വേഗത്തില്‍ ഓടാനാകില്ല -ഗൗഡ പറയുന്നു.
ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തിയതിനേക്കാളും കുറഞ്ഞ സമയത്തില്‍ 100 മീറ്റര്‍ ഓടിയെത്തിയതോടെയാണ് ഗൗഡ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്റര്‍ താണ്ടാന്‍ 9.58 സമയമാണ് വേണ്ടിയിരുന്നതെങ്കില്‍ കര്‍ണാടകയിലെ കാളയോട്ട മത്സരക്കാരന് വെറും 9.55 സെക്കന്റ് മാത്രം മതിയായിരുന്നു 100 മീറ്റര്‍ കടക്കാന്‍.
ദക്ഷിണ കര്‍ണാടകയില്‍ നടന്ന കമ്പള മത്സരത്തിലായിരുന്നു സംഭവം. സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത മിന്നല്‍ വേഗത്തെ ചെളിക്കണ്ടത്തില്‍ നടത്തിയ കാളയോട്ടത്തിലൂടെ ഈ കന്നഡക്കാരന്‍ മറികടന്നത്.
കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ മിന്നും പ്രകടനം. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കിയുള്ള സമയം കണക്കാക്കുമ്പോഴാണ് 9.55 സെക്കന്‍ഡ്.
12 കമ്പളകളിലായി ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയിട്ടുണ്ട്. നിര്‍മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പള മത്സരത്തില്‍ സജീവമാണ്. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1 മുതല്‍ 2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും.
ഗൗഡയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ട്രയല്‍സിന് ഗൗഡയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശ പ്രകാരമാണ് 28കാരനോട് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം വാര്‍ത്തയായതോടെ കേന്ദ്രമന്ത്രി ഇടപെടുകയായിരുന്നു. ശ്രീനിവാസ ഗൗഡ ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ പരിശീലനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനാണ് നിര്‍ദ്ദേശം.
ഇത്തരത്തില്‍ കായികശേഷിയുള്ള താരങ്ങള്‍ക്ക് ഒരു കാരണവശാലും പരിശീലനം മുടങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീനിവാസ ഗൗഡയെപ്പോയുള്ളവര്‍ക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നല്‍കിയാല്‍ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാര്‍ ഇന്ത്യക്കുണ്ടാകുമെന്ന് നിരവധി കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗൗഡ നാളെ ഡൽഹിയിലെത്തും.