`താനും ഹർഭജനും തമ്മിലുള്ള പ്രശ്നം അവസാനിച്ചതിന് നന്ദി പറയേണ്ടത് സച്ചിൻ പാജിയോടാണ്`, വെളിപ്പെടുത്തി ശ്രീശാന്ത്
താനും ഹർഭജന്‍ സിംഗും തമ്മിലുണ്ടായ പ്രശ്നത്തിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്...
മുംബൈ: താനും ഹർഭജന്‍ സിംഗും തമ്മിലുണ്ടായ പ്രശ്നത്തിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്...
2008ൽ ഐപിഎല്ലിന്‍റെ ഉദ്ഘാടന സീസണിലായിരുന്നു സംഭവം. ഹർഭജൻ ശ്രീശാന്തിന്‍റെ മുഖത്തടിച്ചത് വലിയ വിവാദമായിരുന്നു.
മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു ഇത്. മത്സരത്തിൽ തോറ്റ മുംബൈ ടീമംഗമായ ഹർഭജനെ പഞ്ചാബ് താരമായ ശ്രീശാന്ത് കളിയാക്കി. ഇതാണ് പിന്നീട് ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ അടിക്കുന്നതിൽ കലാശിച്ചത്.
എന്നാല്‍, അന്ന് ഹർഭജനെ പ്രകോപിക്കാൻ എന്താണ് പറഞ്ഞതെന്ന് ശ്രീശാന്ത് അടുത്തിടെ വെളിപ്പെടുത്തി. 'പഞ്ചാബിന് മുന്നിൽ മുംബൈ തോറ്റു' എന്നായിരുന്നു പരിഹാസരൂപത്തിൽ ഹർഭജനോട് പറഞ്ഞത് എന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇതാണ് ഹർഭജനെ പ്രകോപിപ്പിച്ചതും ശ്രീശാന്തിന്‍റെ മുഖത്തടിക്കാന്‍ ഇടയാക്കിയതും.
എന്നാല്‍, കളിക്കളത്തിൽ തല്ലുണ്ടാക്കിയതിന് ഹർഭജനെ വിലക്കേണ്ടതായിരുന്നു. എന്നാൽ ബിസിസിഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്ക് മുന്നിൽ ഹർഭജന് വിലക്ക് ലഭിക്കാതിരിക്കാൻ താൻ പൊട്ടിക്കരഞ്ഞുവെന്നും കേണപേക്ഷിച്ചുവെന്നും ശ്രീശാന്ത് പറയുന്നു. അതിനുശേഷം ഹർഭജനും താനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഒരു പ്രശ്നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.
അതേസമയം, താനും ഹർഭജനും തമ്മിലുള്ള പ്രശ്നം അവസാനിച്ചതിന് നന്ദി പറയേണ്ടത് സച്ചിൻ പാജിയോടാണ് എന്നും ശ്രീശാന്ത് പറഞ്ഞു. സച്ചിൻ പറഞ്ഞത് അനുസരിച്ച് ഞങ്ങളിരുവരും കണ്ടുമുട്ടി. പ്രശ്നം നടന്ന അന്നുരാത്രി തന്നെയായിരുന്നു അത്. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് ഡിന്നർ കഴിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ ഈ പ്രശ്നത്തെ മറ്റൊരു തലത്തിലെത്തിച്ചു. നവനീത് സാറിന് മുന്നിൽ പോലും ഞാൻ പൊട്ടിക്കരഞ്ഞു യാചിച്ചു. ഭാജി പായെ വിലക്കരുതെന്നും ഞങ്ങൾ ഒരുമിച്ച് കളിക്കാൻ പോകുന്നവരാണെന്നും പറഞ്ഞു. ഭാജി പായെ വിലക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി ഹാട്രിക് വിക്കറ്റെടുത്ത മാച്ച് വിന്നറാണ് അദ്ദേഹം. ഭാജി പായോടൊപ്പം കളിച്ച് മത്സരങ്ങൾ വിജയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം ജ്യേഷ്ഠസഹോദരനെപ്പോലെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.' - ശ്രീശാന്ത് പറഞ്ഞു.
ഭാജി പായുമായി ഇപ്പോഴും ഒരു പ്രശ്നവുമില്ല. അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. എനിക്കും മാറ്റങ്ങൾ വന്നു. അന്ന് പരസ്യമായി അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞതാണ്.' -ശ്രീശാന്ത് കൂട്ടിച്ചേർത്തു.