ബീജിങ്: ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളാകുന്നു. സിക്കിം സെക്ടറിൽ. ഇന്ത്യന്‍ സൈന്യം അതിക്രമിച്ചുകടന്നുവെന്ന് ആരോപിച്ച് ടിബിറ്റിലേക്കുള്ള പ്രവേശന കവാടം ചൈന അടച്ചു. ഇതോടെ കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്ര പൂര്‍ണമായും തടസപ്പെട്ടു


COMMERCIAL BREAK
SCROLL TO CONTINUE READING

സിക്കിം സെക്ടറിൽ തിങ്കളാഴ്ചയും ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു. അതിർത്തി ലംഘിച്ച്  കടന്നുകയറ്റം നടത്തിയ ചൈനീസ് സൈന്യത്തെ മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം പ്രതിരോധിച്ചത്. 


എന്നാല്‍, അതിക്രമിച്ചുകടന്നത് ഇന്ത്യന്‍ സൈനികരാണെന്നാണ് ചൈനയുടെ ആരോപണം. ഇതിന് പിന്നാലെ, ടിബറ്റിലേക്കുള്ള പ്രവേശനകവാടമായ നാഥുല ചുരം ചൈന അടച്ചു. ഇന്ത്യയുടെ അതിക്രമത്തെക്കുറിച്ച് നയതന്ത്രതലത്തിലും പ്രതിഷേധം അറിയിച്ചുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. 
പുതിയതായി തുറന്ന നാഥുല ചുരം വഴി  ജൂൺ 19ന് കൈലാസ സന്ദർശനത്തിനു തിരിച്ച ഈ വർഷത്തെ ആദ്യ ബാച്ചിലെ 47 പേർക്കാണ് ചൈന പ്രവേശനാനുമതി നിഷേധിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ടിബറ്റിലേക്ക് പ്രവേശിക്കുന്നത് ചൈന തടഞ്ഞിരിക്കുകയാണ്. 


നാഥുലാ ചുരത്തില്‍ ഇവരെ തടഞ്ഞത് സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് ചൈന അറിയിച്ചിരുന്നത്. എന്നാല്‍, അതിര്‍ത്തി തര്‍ക്കമാണ് വിഷയത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ തുടർന്ന് വരികയാണ്.