പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ആണ് ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.  


എന്നാല്‍ ഇന്ത്യയില്‍ വിവാദങ്ങളില്‍ മുങ്ങിയ ഈ ചിത്രത്തിന്‍റെ റിലീസ് ഇതുവരെ തീരുമാനമായിട്ടില്ല. മുന്‍പ് ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.


തത്കാലം സിബിഎഫ്സി അംഗങ്ങള്‍ പോലും വീക്ഷിച്ചിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ  സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം. അതിനാള്‍ അടുത്ത വർഷം മാത്രമേ ചിത്രം റിലീസിന് തയ്യാറാകൂ. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്‍റെ പ്രമോഷനും തത്കാലം നിർത്തിവച്ചിരിക്കുകയാണ്. 


സിബിഎഫ്സി മേധാവി പ്രസൂൺ ജോഷി ചിത്രത്തെക്കുറിച്ച് സമയോചിതമായ തീരുമാനമെടുക്കാൻ ബോർഡിന് മതിയായ സമയം നൽകണമെന്ന് അഭിപ്രയപ്പെട്ടിട്ടുണ്ട്. കൂടാതെ സിബിഎഫ്സിയ്ക്ക് ഒരു ചിത്രത്തിന്‍റെ സർട്ടിഫിക്കേഷന് 68 ദിവസമാണ് പരമാവധി സമയം അനുവദിച്ചിട്ടുള്ളത്‌. സാധാരണ സർട്ടിഫിക്കേഷന്‍ ഒരു മാസത്തിനുള്ളിൽ നല്‍കാറുണ്ട്. പക്ഷെ, പത്മാവതി പോലൊരു ചിത്രത്തിന്‍റെ കാര്യത്തില്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.


ഈ ചിത്രത്തിനെതിരെ ജനരോക്ഷം പോട്ടിപ്പുറപ്പെട്ടപ്പോള്‍, ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതുകൂടാതെ രാജ്പൂത് കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ബന്ദ് നടത്തുമെന്നും കർണിസേന അറിയിച്ചിരുന്നു.


കൂടാതെ ഹരിയാന ബി.ജെ.പി നേതാവ് സുരാജ് പാല്‍ അമു വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപിക പദുക്കോണിന്‍റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പ്രസ്താവന നടത്തി. അതുകൂടാതെ ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപികയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച മീററ്റിലെ യുവാക്കളെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. 


രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ഈ സമുദായക്കാരുടെ പരാതി.


പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു.  റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 


ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.