ഇസ്താംബൂൾ: തുർക്കി ഇസ്താംബൂളിലെ അത്താതുർക് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് ലോകത്തെ ഞെട്ടിച്ച് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം നടന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കുളള വിമാനത്താവളങ്ങളില്‍ ഒന്നായ തുര്‍ക്കിയിലെ ഇസ്താബുള്‍ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തിലാണ് ബോംബാക്രമമണം ഉണ്ടായത്. 


വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുളള ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് പ്രാഥമിക വിവരം. അക്രമികളില്‍ ഒരാള്‍ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് വിമാനത്താവളത്തിന്റ പ്രവേശനകവാടത്തില്‍ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ കുര്‍ദിഷ് വിഘടനവാദികള്‍ ആണെന്നാണ് പൊലീസ് നിഗമനം.


മൂന്ന് പേരടങ്ങിയ ഭീകരർ ടാക്സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നെന്നും സംഭവത്തിന് പിന്നിൽ ഐ.എസ് ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.ഭീകരവാദികളിൽ രണ്ടുപേർ  വിമാനത്താവളത്തിന്‍റെ പ്രവേശ കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന്‍റെയും പൊട്ടിത്തെറിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 


അടുത്തിടെ തുര്‍ക്കിയെ പിടിച്ചുകുലുക്കിയ നിരവധി ബോംബ് സ്‌ഫോടനങ്ങളില്‍ ഐഎസിനും, കുര്‍ദിഷ് വിഘടനവാദികള്‍ക്കും പങ്കുണ്ടെന്നാണ് തുര്‍ക്കി അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ടെര്‍മിനലിന്‍റെ പ്രവേശനകവാടത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി എക്‌സ്‌റേ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കാറുകളുടെ സുരക്ഷാ പരിശോധന പരിമിതമായ നിലയിലാണ്. ഈ പഴുത് മുതലാക്കി അക്രമികള്‍ വിമാനത്താവളത്തിന്റെ അകത്ത് പ്രവേശിച്ചതാകാമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അതേസമയം അക്രമത്തെ അപലപിച്ച തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍  ഭീകരപ്രവര്‍ത്തനങ്ങളെ സംയോജിതമായി നേരിടണമെന്ന് ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും വിമാനത്താവളം താൽകാലികമായി അടക്കുകയും ചെയ്തിട്ടുണ്ട്.