സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു..!
രാവിലെ 10 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി ശിവശങ്കർ എൻഐഎയുടെ കൊച്ചി ആസ്ഥാനത്തിൽ 09:30 ഓടെ എത്തിയിരുന്നു.
ഇപ്പോൾ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. രാവിലെ 10 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
Also read: സ്വർണ്ണക്കടത്ത് കേസ്: എം. ശിവശങ്കർ എൻഐഎ ആസ്ഥാനത്തേക്ക് തിരിച്ചു
എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും ചേർന്നാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം 56 ചോദ്യങ്ങൾ തയ്യാറാക്കിവച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇത് വീഡിയോയിൽ പകർത്തും.
കേസിലെപ്രതികളായ സ്വപ്നയേയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോട് ഉള്ളതെന്നും നേരത്തെ തിരുവനന്തപുരത്ത് വച്ചുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞിരുന്നു. അതേസമയം തന്റെ സഹായം പ്രതികള്‍ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കര്‍ നൽകിയ മൊഴിയാണ് ശരിക്കും അദ്ദേഹത്തെ കുരുക്കിലാക്കിയത് എന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.
Also read: സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ ലോക്കറിൽ നിന്നും വീണ്ടും പണം കണ്ടെത്തി
ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ഇതിൽ ഇന്ന് ഉദ്യോഗസ്ഥർ വിശദീകരണം തേടുമെന്നും റിപ്പോർട്ട് ഉണ്ട്. ഇതാദ്യമായാണ് ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത ഉദ്യോഗസ്ഥൻ നിരന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്. ഇത് ശിവശങ്കറിന്റെ കുരുക്ക് മുറുകുന്നതിന്റെ നടപടിയാണോയെന്നതാണ് സംശയം. ഒരുപക്ഷേ ശിവശങ്കറിന്റെ അറസ്റ്റ് ഉണ്ടായാൽ അത് തീർച്ചയായും മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമുള്ള വൻ കുരുക്കായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.