ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് മാറ്റിവച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പുറപ്പെടുവിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിസഭാ യോഗത്തിലെടുത്ത ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. തീയറ്ററുകളും നാടകശാലകളും മാര്‍ച്ച് 30 വരെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.


കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ അണിനിരക്കുന്നത്.  


മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.  പ്രണവ് മോഹന്‍ലാല്‍ ആണ് മോഹന്‍ലാലിന്‍റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത്.


അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ഈ ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


മാര്‍ച്ച് 26നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 12 ആയി. 54 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.


പത്തനംതിട്ട ഏഴും കോട്ടയത്ത് നാലും ഏറണാകുളത്ത് ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.


ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കണമെന്നും കല്യാണ ചടങ്ങുകള്‍ ലളിതമായി നടത്തണമെന്നും നിര്‍ദേശമുണ്ട്. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകളും, മദ്രസകളും, അംഗൻവാടി ടൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും. അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം നടത്താനിരുന്ന പൊതുപരിപാടികളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടാതെ,  ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും യോഗത്തില്‍ തീരുമാനമായി.


എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു.


പരീക്ഷകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുപരിപാടികളും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അതീവ ജാഗ്രാതയിലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന സ്കൂളുകള്‍ക്കും അവധി ബാധകമാണ്.


എന്നാല്‍, പരീക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സിബിഎസ്ഇയുമായി കൂടിയാലോചിച്ച ശേഷ൦ തീരുമാനിക്കും. വിദേശത്ത് നിന്നും വരുന്നവര്‍വിവരം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും അറിയിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.