ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോൾ പമ്പുകൾ പിൻവലിച്ചു. ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്.
കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ഒരു ശതമാനം ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽ നിന്ന്‍ ഇടാക്കാനായിരുന്നു ബാങ്കുകള്‍ തീരുമാനിച്ചത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്.
ഈ തീരുമാനം പുറത്തു വന്നതോടെ പെട്രോള്‍ പമ്പുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിലെന്ന് ബാങ്കുകള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മുന്‍ തീരുമാനത്തില്‍ നിന്നും പമ്പ് ഉടമകള്‍ പിന്മാറിയത്. ബാങ്കുകളുമായുള്ള ചർച്ചയിൽ പതിമൂന്നാം തീയതിവരെ ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചു.
കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.