വിവാദ വിവാഹം: സാക്ഷിയ്ക്കും അജിലേഷിനും പൊലീസ് സ൦രക്ഷണം!!

സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Last Updated : Jul 15, 2019, 06:54 PM IST
 വിവാദ വിവാഹം: സാക്ഷിയ്ക്കും അജിലേഷിനും പൊലീസ് സ൦രക്ഷണം!!

യുപി: യുപിയിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾക്കും ഭർത്താവിനും പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം.

അലഹബാദ്‌ ഹൈക്കോടതിയാണ് പോലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്. അതിനിടെ കോടതി പരിസരത്ത് വെച്ച് ഇരുവരെയും അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി പ്രചരിച്ച പൊലീസ് നിഷേധിച്ചു. 

കോടതി പരിസരത്ത് വെച്ച് അജിതേഷിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ്‌ സംരക്ഷണം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

റാം ജാനകി ക്ഷേത്രത്തില്‍ വച്ച് ജൂലൈ നാലിനാണ് സാക്ഷിയും അജിതേഷും വിവാഹിതരായത്. 

എന്നാല്‍, അങ്ങനെയൊരു വിവാഹം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി റാം ജാനകി ക്ഷേത്രത്തിലെ പൂജാരി പരശുറാം ദാസ് രംഗത്തെത്തിയിരുന്നു. 

വിവാഹം നടന്നതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തിന്‍റെയും ആചാര്യ വിശ്വപതി ശുകലിന്‍റെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആചാര്യ വിശ്വപതിയും റാം ജാനകി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പരശുറാം പറയുന്നത്. 40 വര്‍ഷമായി ഇവിടെയുള്ള തന്‍റെ സ്റ്റാമ്പ് ആ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നും അത് കെട്ടിചമച്ചതാണെന്നു൦ പരശുറാം പറഞ്ഞു.

ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കുടുംബത്തിന്‍റെ എതിർപ്പ് മറികടന്നാണ് ദളിത് വിഭാഗത്തിൽപ്പെട്ട അജിതേഷ് കുമാറുമായി സാക്ഷി വിവാഹിതയായത്. 

തന്‍റെയും ഭർത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നാണ് സാക്ഷി വീഡിയോയില്‍ പറഞ്ഞിരുന്നത്. 

തനിക്കും ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനു൦ എന്തെങ്കിലും സംഭവിച്ചാൽ പിതാവും സഹോദരനു൦ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറഞ്ഞിരുന്നു.

Trending News