ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.
രോമേഷ് സഭര്‍വാള്‍ ആണ് കേജരിവാളിനെതിരെ മത്സരിക്കുന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.
ഇതോട 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 61 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആംആദ്മി വിട്ടുവന്ന അല്‍ക ലാംബ ചാന്ദ്നി ചൗക്കിലും, ആദര്‍ശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാക്കി സ്ഥാനാര്‍ഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ആംആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലേയ്ക്കും ബിജെപി 57 സീറ്റുകളിലേയ്ക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 8നാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്‍മി പാര്‍ട്ടിയില്‍ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാലുദിവസത്തിനിടെ മൂന്ന് എംഎൽഎമാരാണ് പാർട്ടിവിട്ടത്. സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ്ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്.