ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ചെയര്‍മാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി എത്താൻ സാധ്യത.
നിലവിലെ ചെയര്‍മാൻ കെ ശിവൻ വിരമിക്കുമ്പോൾ തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറായ എസ് സോമനാഥ് പകരക്കാനാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കൊല്ലം ടികെഎം കോളേജ് ഓഫ് എൻജിനീയറിങിൽ നിന്നാണ് സോമനാഥ് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം നേടിയത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഡൈനാമിക്സ് ആന്‍റ് കൺട്രോളില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1985 ലാണ് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റെറിൽ അദ്ദേഹം പ്രവേശിക്കുന്നത്.
പിഎസ്എൽവി പ്രോജക്ടിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിൽ സോമനാഥ് പങ്കാളിയായിട്ടുണ്ട്.
മലയാളികളായ ജി മാധവൻ നായർ, ഡോ കെ രാധാകൃഷ്ണൻ എന്നിവർ മുമ്പ് ഐഎസ്ആർഒ യുടെ തലപ്പത്തിരുന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ എസ് സോമനാഥിന് സെക്രട്ടറിക്ക് തുല്യമായ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
1985 മുതൽ തിരുവനന്തപുരം വിഎസ്‍എസ്‍സിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുകയാണ് എസ് സോമനാഥ്.
2018 ജനുവരിയിലാണ് വിഎസ്‍എസ്‍സി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്.
ലിക്വഡ് പ്രോപ്പൾഷൻ സിസ്റ്റംസ് സെന്‍റെറിന്‍റെ ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ നിര്‍ണായകമായ സംഭാവനകളാണ് എസ് സോമനാഥ് നൽകിയിരിക്കുന്നത്.