"ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മുംബൈ വിടാം..." ശിവസേനയ്ക്ക് ചുട്ട മറുപടി നല്‍കി കങ്കണ റണൗത്

ബോളിവുഡ്‌ നടി കങ്കണ റണൗതും ശിവസേനയും തമ്മില്‍  നടക്കുന്ന വാക് പോര് അടുത്ത തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. 

Last Updated : Sep 9, 2020, 11:25 AM IST
  • കങ്കണയുടെ ഓഫീസിന് മുന്‍പില്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെയാണ് നടിയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം
  • ലഹരി മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മുംബൈ വിടാന്‍ താന്‍ തയ്യാറാണെന്ന് നടി
"ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍  മുംബൈ വിടാം..."  ശിവസേനയ്ക്ക്  ചുട്ട മറുപടി നല്‍കി കങ്കണ റണൗത്

മുംബൈ: ബോളിവുഡ്‌ നടി കങ്കണ റണൗതും ശിവസേനയും തമ്മില്‍  നടക്കുന്ന വാക് പോര് അടുത്ത തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. 

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട്  കങ്കണയുടെ ഓഫീസിന് മുന്‍പില്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെയാണ് നടിയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം  പുറത്തു വരുന്നത്. 

മുന്‍ കാമുകനായ അധ്യയന്‍ സുമന്‍ 2016ല്‍  നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.  അഭിമുഖത്തില്‍ കാമുകി കങ്കണ റണൗത് ലഹരി ഉപയോഗിച്ചിരുന്നതായി പറഞ്ഞിരുന്നു. ആ അഭിമുഖമാണ് ഇപ്പോള്‍ വിവാദ മായിരിക്കുന്നത്.

കങ്കണയുടെ ലഹരി മാഫിയയുമായി ബന്ധ൦ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.അതനുസരിച്ചുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ് .

ഈ അവസരത്തിലാണ്  തനിക്ക്   ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടി രംഗത്ത്‌ വന്നിരിയ്ക്കുന്നത്.. 

ലഹരി മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍  മുംബൈ വിടാന്‍ താന്‍ തയ്യാറാണെന്നും നടി പറഞ്ഞു.

തനിക്കെതിരായ ലഹരി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍  പോലീസിനോട് പൂര്‍ണമായും സഹകരിക്കുമെന്നും കങ്കണ  പറഞ്ഞു.  കങ്കണ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മുംബൈ പോലീസ് അന്വേഷിക്കണമെന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്‍റെ  പ്രസ്താവനയ്ക്ക് ശേഷമാണ് നടിയുടെ പ്രതികരണം.

"മുംബൈ പോലീസിനോടും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്‍റെ  ലഹരി പരിശോധന നടത്തൂ. എന്‍റെ  ഫോണ്‍ റെക്കോര്‍ഡുകള്‍ അന്വേഷിക്കൂ. ലഹരി മാഫിയയുമായി എന്തെങ്കിലും ബന്ധം കണ്ടെത്തിയാല്‍ ഞാന്‍ എന്‍റെ  തെറ്റ് മനസിലാക്കി എന്നെന്നേക്കുമായി മുംബൈ വിട്ട് കൊള്ളാം," കങ്കണ പറഞ്ഞു.

പാര്‍ലമെന്റ് വര്‍ഷകാല സെഷനില്‍ ശിവസേന എം.എല്‍.എ സുനില്‍ പ്രഭുവിന്‍റെയും പ്രതാപ് സര്‍നായികിന്‍റെയും ആവശ്യ പ്രകാരമാണ് കങ്കണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അനില്‍ ദേശ് മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുംബൈ നഗരത്തെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്ത് കങ്കണ രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവസേനയും നടിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. മുംബൈ ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത നഗരമാണെന്നാണ് അവര്‍ പറഞ്ഞത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ്  റൗത് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിവാദ പരാമര്‍ശങ്ങളുടെ പരമ്പര തന്നെ നടന്നിരുന്നു.  

Also read: പോര് മുറുകുന്നു; കങ്കണയുടെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോർപ്പറേഷൻ..!

അതേസമയം സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്തി. Y പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക്കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്.

Trending News