കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി വർഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രാസപരിശോധനാഫലം പുറത്തുവന്നു. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളിൽ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല. ശരീരത്തിനുള്ളിൽനിന്ന് കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈമാസം അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ പിറ്റേദിവസം കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്സാണ്ടറിന്‍റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.