തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എൻജിനീയർ യാസീൻ മുഹമ്മദാണ് പിടിയിലായത്.
പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികിൽ ഉപേക്ഷിച്ചതും യാസിനാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ കൊലപാതകത്തിന്‍റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്‍റെയും തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ക്വട്ടേഷന്‍ പണം എത്തിയത് യാസിമിന്‍റെ അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്.
മുഖ്യപ്രതിയായ അലിഭായിയുടെ ശിഷ്യരാണ് യാസിമും നിഖിലും. നിഖിലിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം അലിഭായി ഖത്തറില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓച്ചിറ സ്വദേശിയായ അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ആണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ സത്താർ, അലിഭായി എന്നിവരെ പ്രതി ചേർത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. ഖത്തറിലുള്ള സത്താറിന്‍റെ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്നു അലിഭായി.