തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരാകാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടു ലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
12 പേരാണ് നിലവില്‍ ആരാച്ചാരാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാല്‍ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല.
പുതിയ ജയില്‍ ചട്ടത്തിന്‍റെ ഭാഗമായാണ് പ്രതിഫലം രണ്ടുലക്ഷം രൂപയാക്കിയത്. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 22 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.
ഇതില്‍ കണ്ണൂരിലുള്ള രണ്ടുപേരുടെ ശിക്ഷ താല്‍ക്കാലികമായി സുപ്രീംകോടതി തടഞ്ഞു. നേരത്തെ വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, ആന്‍റണി, രാജേഷ് എന്നിവരുടെ ശിക്ഷസുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു.
വധശിക്ഷാ മുറിയില്‍ പ്രതിയെ ഒരുക്കി തൂക്കുമരത്തിന്‍റെ ലിവര്‍ വലിക്കുകയെന്നത് മാത്രമാണ് ആരാച്ചാരുടെ ജോലി.
പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമുണ്ട്.
ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായതിനാല്‍ ജോലിയില്‍ ആരും താല്‍പ്പര്യം കാണിച്ചിരുന്നില്ല.
15 പേരെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി റിപ്പര്‍ ചന്ദ്രന്‍റെ വധശിക്ഷയാണ് കേരളത്തില്‍ അവസാനമായി നടപ്പാക്കിയത്. 1992ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു അത്.
1971ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.