കോഴിക്കോട്: സാമൂഹിക നീതിവകുപ്പ് സംഘടിപ്പിച്ച കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ പൊലീസ് അതിക്രമം. മർദ്ദനത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്കേറ്റു.
നൃത്ത പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴി ഇന്നലെ രാത്രി രണ്ടരയോടെയാണ് ആക്രമണം നടന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജാസ്മിനും സുസ്മിതക്കും ആന്തരിക പരിക്കുകളുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു.
ലാത്തിക്കൊണ്ടുള്ള മർദ്ദനത്തിൽ ജാസ്മിന്‍റെ പുറത്തു സാരമായ പരിക്കുകളേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈ ഒടിയുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തങ്ങൾക്കു നേരെ ആക്രമണം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. കസബ എസ.ഐ യുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മര്‍ദ്ദനം അഴിച്ചു വിട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് ഇവര്‍ വ്യക്തമാക്കി.