ഗവർണറെയും യുജിസിയേയും നോക്കുകുത്തിയാക്കി വിസിമാരെ നിയമിക്കാൻ നീക്കം; സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ

സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷന്‍റെ റിപ്പോർട്ടിലെ ഒരു ശുപാർശ മാത്രം നിയമ ഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 06:22 PM IST
  • സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷന്‍റെ റിപ്പോർട്ടിലെ ഒരു ശുപാർശ മാത്രം നിയമ ഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
  • ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം നിയമവകുപ്പിന്‍റെ പരിഗണനയിലാണ്.
  • അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസാക്കാൻ ഇടതുമുന്നണി സർക്കാരിന് അനുമതിയും നൽകിക്കഴിഞ്ഞു.
ഗവർണറെയും യുജിസിയേയും നോക്കുകുത്തിയാക്കി വിസിമാരെ നിയമിക്കാൻ നീക്കം; സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ

തിരുവനന്തപുരം: ഗവർണറെയും യൂജിസി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വിസി മാരെ നിയമിക്കാൻ  സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർതലത്തിൽ തിരക്കിട്ട നീക്കം തുടങ്ങി. സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷന്‍റെ റിപ്പോർട്ടിലെ ഒരു ശുപാർശ മാത്രം നിയമ ഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം  നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസാക്കാൻ ഇടതുമുന്നണി സർക്കാരിന് അനുമതിയും നൽകിക്കഴിഞ്ഞു. 

ഒക്ടോബറിൽ  കേരള സർവകലാശാല വൈസ് ചാൻസലർ ഡോ: വി.പി. മഹാദേവൻപിള്ളയുടെ കാലാവധി അവസാനിക്കും. ചട്ടപ്രകാരം പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള  സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിക്കുന്നതിനുമുൻപ് നിയമ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഗവർണറുടെ നോമിനി, യുജിസി നോമിനി,സർവകലാശാല  നോമിനി എന്നിവർ അടങ്ങുന്ന മൂന്ന് അംഗ കമ്മിറ്റിയാണ്  പാനൽ തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ നിന്ന്  ഒരാളെ വൈസ് ചാൻസലറായി നിയമിക്കുന്നതാണ് നിലവിലെ രീതി.

ALSO READ: Kerala Rains : കേരള സർവ്വകലാശാല നാളെത്ത പരീക്ഷകൾ എല്ലാം മാറ്റിവച്ചു

കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ  പരസ്യ വിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ചാണ് പുതിയ ഓർഡിനൻസിനുള്ള നീക്കം. കേരള സർവകലാശാല സെനറ്റ്  കഴിഞ്ഞമാസം യോഗം ചേർന്ന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രനെ യൂണിവേഴ്സിറ്റി പ്രതിനിധിയായി നിർദേശിക്കാൻ തീരുമാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ സർവ്വകലാശാല ഗവർണരുടെ ഓഫീസിൽ അറിയിച്ചിട്ടില്ല. നിർദ്ദിഷ്ട നിയമഭേദഗതി വരുത്തുന്നതിനുമുമ്പ് ഗവർണർ കമ്മിറ്റിരൂപീകരിക്കുന്നത് തടയാനാണ് കേരള സർവകലാശാല പ്രതിനിധിയുടെ പേര്  ഗവർണറെ അറിയിക്കാത്തതെന്നാണ് ആക്ഷേപം.

ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിന് താല്പര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കുവാൻ ബുദ്ധിമുട്ടാവും. നിലവിൽ മൂന്നംഗ കമ്മിറ്റിക്ക് മൂന്ന് മുതൽ അഞ്ചു വരെയുള്ള പേരുകൾ  അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താല്പര്യമുള്ള ആളെ വിസി യായി നിയമിക്കാനാവും.എന്നാൽ സർക്കാരിന്‍റെ പരിഗണനയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ  ശുപാർശ ചെയ്താൽ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും.ഗവർണർക്ക് ആ പാനലായിരിക്കും പരിഗണനയ്ക്ക് അയക്കുക. കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന്‍റെ ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും ഭേദഗതിചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News