ഓസ്കര്‍ നിശയ്‌ക്കൊരുങ്ങി ഹോളിവുഡ്

  

Last Updated : Mar 4, 2018, 10:21 AM IST
ഓസ്കര്‍ നിശയ്‌ക്കൊരുങ്ങി ഹോളിവുഡ്

ഓസ്കര്‍ നിശയ്‌ക്കൊരുങ്ങി ഹോളിവുഡ്. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിയോടെ ഓസ്കര്‍ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോ‍ര്‍ഡ്സും, ഡന്‍കര്‍ക്കും തമ്മിലാണ് പ്രധാന മത്സരം.

അദ്ഭുതജീവിയോട് മൂകയായ സ്‌ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്‍റെ പ്രമേയം. 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയില്‍ മുന്നിലാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍. എന്നാല്‍ ബാഫ്റ്റയും ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ലിംഗ് മിസൗറി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. 

മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ ഈ പോരാട്ടം ഏഴ് നോമിനേഷനുകളുമായാണ് ഓസ്കര്‍ വേദിയിലെത്തുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ആണ് ക്രിസ്റ്റഫര്‍ നോളന്‍റെ ഡന്‍കര്‍ക്ക് അടയാളപ്പെടുത്തിയത്. എട്ട് നോമിനേഷനുകളാണ് ചിത്രത്തിന് കിട്ടിയത്.

കോള്‍ മി ബൈ യുവര്‍ നെയിം, ഡാര്‍ക്കസ്റ്റ് അവര്‍, ഗെറ്റ് ഔട്ട്, ലേഡി ബേര്‍ഡ്,ഫാന്‍റം ത്രെഡ്, ദ പോസ്റ്റ് എന്നിവയും മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നു. ഗാരി ഓള്‍ഡ്മാനും, ഫ്രാന്‍സിസ്  മക്ഡോര്‍മണ്ടുമാണ് മികച്ച താരങ്ങള്‍ക്കുള്ള പോരാട്ടത്തില്‍ മുന്നില്‍. 21 ആം നോമിനേഷന്‍ എന്ന റെക്കോര്‍ഡുമായി മെറില്‍ സ്ട്രീപ്പും നടിമാരുടെ പട്ടികയിലുണ്ട്. സംവിധാന മികവിനുള്ള ഓസ്കര്‍ സ്വന്തമാക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍ അടക്കമുള്ള വമ്പന്‍മാര്‍ക്കൊപ്പം 34കാരി ഗ്രേയ്റ്റ ഗെര്‍വിഗും മത്സരിക്കുന്നു. 

ജിമ്മി കിമ്മല്‍ ആണ് അവതാരകന്‍. അവാര്‍ഡ് മാറി പ്രഖ്യാപിച്ച മുന്‍വര്‍ഷത്തെ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ അക്കാദമി കൂടുതല്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. സിനിമാമേഖലയിലെ ചൂഷണത്തിനെതിരായ പ്രതിഷേധം ഡോള്‍ബി തീയറ്ററില്‍കണ്ടേക്കാം. ഇന്ത്യന്‍ സാന്നിധ്യമായി ഓസ്കര്‍ വേദിയില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീത വിരുന്നും പ്രതീക്ഷിക്കാം.

Trending News