ശാസ്ത്രത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് വിസ്മയകരമായ ജീവിതം കാഴ്ച വച്ച അത്ഭുത പ്രതിഭയായിരുന്നു അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്
1942 ജനുവരി എട്ടിന് ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിനും ഇസബെല്ലുമായിരുന്നു സ്റ്റീഫന്‍റെ മാതാപിതാക്കള്‍
മാതാപിതാക്കള്‍ സ്റ്റീഫനെ ഡോക്ടറാക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഭൗതികശാസ്ത്രത്തോടും കണക്കിനോടുമായിരുന്ന സ്റ്റീഫന് താല്‍പര്യം
പതിനേഴാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ഗവേഷണം നടത്തുന്നതിനിടയില്‍ ഇരുപത്തിയൊന്നാം വയസിലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന അപൂര്‍വമായ രോഗം സ്റ്റീഫനെ പിടികൂടുന്നത്
കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ സ്റ്റീഫന്‍ ഹോക്കിംഗ് ഗവേഷണം പൂര്‍ത്തിയാക്കി. 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ലൂസി, റോബര്‍ട്ട്, ടിം എന്നിങ്ങനെ മൂന്ന് മക്കളും ജനിച്ചു.
1969ലെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള ക്യാമ്പയിനുകളില്‍ സജീവ സാന്നിധ്യമായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഈയടുത്ത കാലത്തും അണുവായുധങ്ങള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് സ്വീകരിച്ചത്.
വൈദ്യശാസ്ത്രം മരണത്തീയതി കുറിച്ചെങ്കിലും സ്റ്റീഫന്‍ ഹോക്കിംഗ് വിസ്മയകരമായി ശാരീരിക പരിമിതികളെ അതിജീവിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് 1988ല്‍ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാതമായ പുസ്തകം അദ്ദേഹം രചിച്ചു.
ശാസ്ത്രപ്രവചനങ്ങളെ തിരുത്തി അദ്ദേഹം അഞ്ച് ദശാബ്ദങ്ങളെ അതിജീവിച്ചു. ചക്രക്കസേരയില്‍ ഇരുന്ന് അദ്ദേഹം പ്രപഞ്ച സത്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തി.
1974ല്‍ തന്‍റെ 32-ാം വയസില്‍ റോയല്‍ സൊസൈറ്റിയില്‍ സ്റ്റീഫൻ ഹോക്കിംഗ് ഫെല്ലോയായി. 1979ല്‍ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. സര്‍ ഐസക് ന്യൂട്ടണിന് ശേഷം ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗ്.
റോജർ പെൻറോസും സ്റ്റീഫൻ ഹോക്കിംഗും ചേർന്ന് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി.
ആഗോളതാപനത്തെക്കുറിച്ചും അണ്വായുധ പരീക്ഷണങ്ങളെക്കുറിച്ചും ഏറെ ആകുലനായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഈ ഭൂമി ഒരു നൂറ്റാണ്ടിനെക്കൂടി അതിജീവിക്കയില്ലെന്ന് അദ്ദേഹം പ്രവചിച്ചു. ബഹിരാകാശത്തേക്ക് ചേക്കേറാതെ മനുഷ്യജീവന് ഈ നൂറ്റാണ്ടിനപ്പുറം ഭാവിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാളെ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാതെ ഓരോ ദിവസത്തിലേക്കും കണ്ണു തുറക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞത്. അതിനാല്‍, ഓരോ ഓരോ നിമിഷവും അതിന്‍റെ പൂര്‍ണതയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും പ്രഗത്ഭനായ ശാസ്ത്രപ്രതിഭയെയാണ് ലോകത്തിന് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത്.