നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയായ അമ്മയിലേക്ക് തിരികെയെടുത്ത തീരുമാനം കേരള സമൂഹത്തോടുള്ള വെല്ലുവിളി തന്നെയാണ്.
തന്‍റെ നിലപാട് ധീരതയോടെ വ്യക്തമാക്കി അക്രമത്തിനിരയായ നടി സംഘടനയെ തന്നെ ഉപേക്ഷിച്ചു. ശരിയോട് ചേര്‍ന്ന് ആര്‍ജ്ജവമുള്ള മറ്റ് മൂന്നുപേരും ഒപ്പമെത്തി.
ദിലീപില്‍ നിന്ന് അമ്മയിലേക്കും അമ്മയില്‍ നിന്ന് ഡബ്ല്യുസിസിയിലേക്കും അവിടെ നിന്ന് വീണ്ടും അമ്മയിലേക്കും എത്തുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാതെ തരമില്ല.
അമ്മ എന്ന താര സംഘടനയില്‍ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങി മൂന്ന്‍ ഇടതുപക്ഷ എംഎല്‍എമാരും ബിജെപി എംപി സുരേഷ്ഗോപിയും ഉള്‍പ്പടെ നാല് ജനപ്രതിനിധികളും, വി. കെ ശ്രീരാമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജി പണിക്കര്‍, മധുപാല്‍ തുടങ്ങി സാഹിത്യകാരന്മാരും, ഭൂമിക്ക് ചുറ്റുമുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ശ്രീനിവാസന്‍, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ഉള്‍പ്പടെ പല വിഷയങ്ങളിൽ പ്രതികരിച്ച ടൊവിനോ തോമസ്; ഇവരിൽ ആരും തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇതുവരെ രംഗത്തെത്തിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സ്ത്രീ കൂട്ടായ്മയുടെ മുഖ്യ നേതാക്കളില്‍ ഒരാളായ മഞ്ചു വാര്യരും, രേവതിയും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.
സിനിമയിലെ ആണധികാരത്തെ ചോദ്യം ചെയ്ത പാര്‍വതി തിരുവോത്ത് ശബ്ദിച്ചതും പ്രതികരിച്ചതും പെണ്ണിനു വേണ്ടിയാണ്. പക്ഷെ ഇവിടെ തന്‍റെ നിലപാട് വ്യക്തമാക്കാന്‍ പാര്‍വതിയും തയ്യാറാകുന്നില്ല എന്നതാണ് സത്യം.