ക്യാന്‍സറിനു വഴിവെക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് കേന്ദ്രസർക്കാർ നിരോധിച്ചു

Last Updated : Jun 22, 2016, 04:53 PM IST
ക്യാന്‍സറിനു വഴിവെക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് കേന്ദ്രസർക്കാർ നിരോധിച്ചു

ബ്രെഡിലും ബണ്ണിലും അടങ്ങിയ പൊട്ടാസ്യം ബ്രോമേറ്റ് ക്യാന്‍സറിനു വഴിവെക്കുമെന്ന വാർത്ത  സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്റ് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വന്നത് നമ്മളെ ശരിക്കും ഞെട്ടിച്ചു. ഇപ്പോള്‍, പഠനങ്ങളിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷണ പദാർഥങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. 

നേരത്തേതന്നെ  പല രാജ്യങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഭക്ഷണ പദാർഥങ്ങളിൽ ഉപയോഗിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. പിന്നീട് കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള സിഎസ്ഇ (സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്) നടത്തിയ പഠനത്തിൽ  പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് കാൻസറിനു വകവെയ്ക്കുമെന്ന കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ഇവ നിരോധിക്കാനുള്ള നിർദേശം നൽകിയത്.

രാജ്യത്ത് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പ്പന്നങ്ങളിലും ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തി. ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും കണ്ടെത്തിയ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണ്.ബ്രഡ്, ബണ്ണ്, ബിസ്ക്കറ്റ് എന്നിവ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളില്‍ ശരീരത്തിന് ഹാനികരമാകുന്ന നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അളവ് ക്രമാതീതമായ തോതിലാണ് പല ബ്രാന്‍ഡുകളിലും ഉപയോഗിക്കുന്നത്

2011 ലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഒരു കിലോഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം മാത്രമാണ് ഇവ ഉപയോഗിക്കാവുന്നതിന്റെ പരിധി. മറ്റ് ബ്രേക്കറി ഉല്‍പ്പന്നങ്ങളില്‍ ഇത് ഒരു കിലോക്ക് 20 മില്ലിഗ്രാം എന്ന തോതിലും ഉപയോഗിക്കാം. എന്നാല്‍ പഠനറിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായതിലും വലിയ അളവിലാണ് ഇവ ചേര്‍ക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റും, പൊട്ടാസ്യം അയോഡേറ്റും ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആരോഗ്യസംഘടനകള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Trending News