കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 2,722 സമ്മാന വസ്തുക്കള്‍ ലേലത്തിന് വച്ച് കേന്ദ്രസര്‍ക്കാര്‍.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും വിദേശയാത്രകള്‍ക്കിടയിലും ലഭിച്ച വസ്തുക്കളാണ് ലേലത്തിലുള്ളത്.
ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ശനിയാഴ്ച സമ്മാന വസ്തുക്കളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
'സ്മൃതി ചിന്‍ഹ്' എന്ന പേരില്‍ നടത്തപ്പെടുന്ന ലേലത്തിന് 500 ലധികം വരുന്ന മൊമന്‍റോകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ഉള്ളത്.
പട്ടുനൂലില്‍ നെയ്തെടുത്തടക്കം പ്രധാനമന്ത്രിയുടെ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍, വിവിധ യാത്രകളില്‍ നിന്ന് ലഭിച്ച 576 പൊന്നാടകള്‍, 964 അംഗവസ്ത്രങ്ങള്‍ തുടങ്ങി ഒരു കോടിക്കടുത്ത് വില വരുന്ന വസ്തുക്കളാണ് ലേലത്തിലുള്ളത്.
കേരളത്തിന്‍റെ സ്വന്തം ആറന്മുള കണ്ണാടിയും പ്രദര്‍ശനത്തിലുണ്ട്. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കിട്ടിയിട്ടുള്ളത് അസമില്‍ നിന്നാണ്. ഇരുന്നൂറ് മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് വില.
www.pmmementos.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 3 വരെയാണ് ലേലം നടക്കുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്‍റെ നമാമി ഗംഗ പദ്ധതിക്കായി ഉപയോഗിക്കും.