കോയമ്പത്തൂര്‍:തമിഴ്നാട്ടില്‍ കോയമ്പത്തൂരിന് സമീപം അവിനാശിയിലുണ്ടായ ബസ് അപടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത തിരുപ്പൂരിലുണ്ടായ അപകടത്തില്‍ 18 മലയാളികളടക്കം 19 പേരാണു മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. 48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു.
അതേസമയം, കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി യും കണ്ടെയ്നര്‍ ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അടിയന്തിര നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ തിരുപ്പൂരിലേക്ക് അയച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറുമാണ് സ്ഥലത്തേയ്ക്ക് എത്തുക. ഇവര്‍ക്കൊപ്പം പ്രത്യേക മെഡിക്കല്‍ സംഘത്തേയും അയയ്ക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായി കോയമ്പത്തൂരേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറി ടോം ജോസിനാണ് ഏകോപനച്ചുമതല നല്‍കിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ്. കേരള സര്‍ക്കാര്‍ ബന്ധപ്പെട്ട ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ഒരു ഉന്നതതല ഉദ്യോഗസ്ഥയോഗം തമിഴ്നാട് സെക്രട്ടേറിയേറ്റില്‍ ചേരുന്നുണ്ട്. തിരുപ്പൂര്‍ ജില്ലാ ഭരണകൂടം സംഭവിച്ചതിനെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ഈ യോഗത്തില്‍ നല്‍കും.
അതേസമയം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:
പാലക്കാട് ഡിപിഒ-യുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9447655223, 0491 2536688
കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ - 9495099910
കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ - 7708331194
കേരളാ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും വിളിച്ച് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. എല്ലാ സഹായങ്ങള്‍ക്കും പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്‍കിയതായി ഡിജിപി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.