ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ ഔദാര്യം ഇന്ത്യയ്ക്ക് വേണ്ട....
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി യിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്നും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.
കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി പങ്കെടുക്കുന്നതിനായുള്ള യാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാക് വ്യോമപരിധിയിലൂടെ യാത്ര ആവശ്യമായി വന്നത്.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്‍ വ്യോമപരിധിയിലൂടെ സഞ്ചരിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ, ഇറാൻ, മറ്റു മധ്യേഷ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാവും ബിഷ്കേകില്‍ എത്തുക.
ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. 11 വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലൂടെ കടന്നു പോകുന്ന 2 പാതകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
മെയ് 21ന് എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സുഷമാ സ്വരാജിന്‍റെ വിമാനത്തിനും പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു.
പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
പാകിസ്ഥാന്‍ വ്യോമപരിധിയില്‍ പ്രവേശനം നിരോധിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്‍ഡിഗോയുടെ ഡല്‍ഹി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല. ഡല്‍ഹി-യുഎസ് നോണ്‍സ്റ്റോപ് വിമാനങ്ങളുടെ സര്‍വീസും പ്രതിസന്ധിയിലാണ്.
നരേന്ദ്ര മോദിയുടെ വിമാനത്തിന് അനുമതി നല്‍കിയതിലൂടെ സാമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ സമ്മതം മൂളുമെന്ന് കരുതിയ പാക്കിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. നേരത്തെ സമാധാന ചര്‍ച്ചകള്‍ ആകാമെന്ന പാക്കിസ്ഥാന്‍ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.