ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയില്‍!

നിര്‍ണ്ണായക തീരുമാനത്തിലൂടെ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. 

Last Updated : Nov 13, 2019, 03:30 PM IST
ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയില്‍!

ന്യൂഡല്‍ഹി: നിര്‍ണ്ണായക തീരുമാനത്തിലൂടെ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. 

ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയില്‍ വരുമെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ചീഫ് ജസ്റ്റിസ് പൊതുസ്ഥാപനമാണെന്നും സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും വിധിച്ചു. കൂടാതെ, സുതാര്യത ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

2009 നവംബര്‍ 24നാണ് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും പൊതുസ്ഥാപനങ്ങളാണെന്നും വിധിച്ചിരുന്നു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചു പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടതു നിയമപരമായ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ആ വിധിപ്രഖ്യാപനം. 

ഈ വിധിയെ ചോദ്യ൦ ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഇന്ന് തീര്‍പ്പ് കല്‍പിച്ചത്‌. 

ഇതിനെതിരെ 2010 നവംബറിലാണ് സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കിയത്. ഇതു പരിഗണിച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2016-ലാണ് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്. 2019 ഏപ്രിലിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍  ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളായിരുന്നു. 

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ വിധി ചരിത്രപ്രധാനമാണ്. ദശാബ്ദങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനാണ് ഇന്ന് പരിസമാപ്തി കുറിച്ചത്. ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്നയാള്‍ നല്‍കിയ അപേക്ഷയാണ് കേസിന്‍റെ തുടക്കം. വിവരങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിസമ്മതിച്ചു. പിന്നീട് ഈ വിഷയത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഇടപെട്ടു. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ അത് നടപ്പായില്ല. തുടര്‍ന്നാണു വിഷയം ഹൈക്കോടതിയിലെത്തിയത്.

Trending News