ന്യൂഡൽഹി: ഇരുപത്തിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഉത്ക്കൽ എക്സ്പ്രസ് ട്രെയിൻ അപകടത്തെ തുടർന്ന് ഒരു ജൂനിയർ എൻജിനീയർ അടക്കമുള്ള 13 റയിൽവേ ജീവനക്കാരെ പുറത്താക്കി. അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒരുമിച്ച് ഇത്രയധികം പേരെ പുറത്താക്കുന്നത് ഇതാദ്യമാണെന്നാണ് വിലയിരുത്തൽ. ഒരു ജൂനിയർ എൻജിനീയർ, ഒരു ഹാമർമാൻ, 11 ട്രാക്ക്മെൻ എന്നിവരെയാണ് പുറത്താക്കിയത്.
അധികൃതരെ അറിയിക്കാതെ അനൌദ്യോഗികമായി ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തിയതാണ് വലിയ അപകടത്തിന് ഇടയാക്കിയത്. പുറത്താക്കപ്പെട്ട ജീവനക്കാർക്ക് 45 ദിവസത്തിനകം നടപടിക്കെതിരെ അപ്പീൽ നൽകാം.