ഗുവാഹത്തി: വിവാഹിതയെന്ന് സൂചിപ്പിക്കുന്ന "സാഖ"യും സീമന്ദരേഖയില്‍ സിന്ദൂരവും ധരിക്കാന്‍ യുവതി വിസമ്മ൦ അറിയിച്ചതോടെ പുരുഷന് വിവാഹമോചനം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി...!!
വിവാഹിതയായ ഹിന്ദു സ്ത്രീകള്‍ "സാഖ" (ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പ്രത്യകിച്ച് പശ്ചിമ ബംഗാളില്‍ വിവാഹിതകള്‍ ധരിക്കുന്ന ശംഖ് കൊണ്ട് നിര്‍മ്മിക്കുന്ന ഒരു തരം വള) സീമന്ദരേഖയില്‍ സിന്ദൂരവും ധരിക്കുന്നതിന് വിസമ്മത൦ പ്രകടിപ്പിച്ചാല്‍ അത് അവര്‍ വിവാഹ ബന്ധത്തോടും ഭര്‍ത്താവിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി കണക്കാക്കാമെന്ന് ഗുവാഹത്തി ഹൈക്കോടതി വിമര്‍ശിച്ചു.
ഒരു വിവാഹമോചനക്കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പ്രത്യേക നിരീക്ഷണം. മുന്‍പ് കുടുംബക്കോടതി വിവാഹമോചനം അനുവദിക്കാത്തതിനാലാണ് കേസ് ഹൈക്കോടതിയിലെത്തിയത്.
ആചാരപരമായ "സാഖ"യും സിന്ദൂരും ധരിക്കാൻ ഒരു സ്ത്രീ വിസമ്മതിച്ചാല്‍ ആ വിവാഹം അംഗീകരിക്കാൻ അവര്‍ തയ്യാറാകാത്തതിനെ സൂചിപ്പിക്കുന്നു. അത്തരമൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് യുവാവിനെ ഉപദ്രവിക്കുന്നതിന് തുല്ല്യമാണെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് അജയ് ലാംബ, ജസ്റ്റിസ് സൗമിത്ര സായിഖ്യ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിചിത്ര നിരീക്ഷണം നടത്തിയത്. വിവാഹമോചനത്തിനെത്തിയ യുവതി സിന്ദൂരവും സാഖയും ധരിക്കാത്ത സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ഭാസ്കര്‍ ദാസ് എന്ന തൊഴിലാളിയാണ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. രേണു ദാസ് എന്ന യുവതിയുമായി ഇയാളുടെ വിവാഹം 2012ലാണ് നടന്നത്. വിവാഹത്തിന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരുടെയും ബന്ധത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനകം യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. ഒപ്പ൦ ഭര്‍തൃ പീഡനത്തിന് പരാതിയും നല്‍കിയിരുന്നു. അതേസമയം, ഭാസ്കര്‍ ദാസിനെയും ബന്ധുക്കളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. തുടർന്ന് അദ്ദേഹം
ഭാര്യയുടെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി പ്രത്യേക വിവാഹമോചന ഹർജി നൽകുകയായിരുന്നു.
ജൂണ്‍ 19 നാണ് ഗുവാഹത്തി ഹൈക്കോടതി വിവാഹമോചന ഹർജി പരിഗണിച്ചത്. ഇതില്‍ യുവതി നല്‍കിയ മൊഴി നിര്‍ണ്ണായകമായി. ഭാസ്കര്‍ ദാസ് എന്ന വ്യക്തിയെ തന്‍റെ ഭര്‍ത്താവായി താന്‍ അംഗീകരിക്കുന്നില്ല, അതിനാലാണ് "സാഖ"യും സിന്ദൂരവും ധരിക്കാത്തത് എന്നാണ് യുവതി മൊഴി നല്‍കിയത്. ഇതോടെ കോടതി യുവാവിന് വിവാഹ മോചനം അനുവദിക്കുകയായിരുന്നു.....