കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖിപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴി. ജയിലില്‍ നിന്നും സുനി അയച്ച കത്തിന്‍റെ കാര്യവും അറിയാമായിരുന്നുവെന്നും അപ്പുണ്ണി മൊഴി നല്‍കി.
ജയിലില്‍ നിന്ന്‍ പള്‍സര്‍ സുനി വിളിച്ചപ്പോള്‍ ദിലീപ് അറിയില്ലെന്ന ഭാവത്തോടെ സംസാരിക്കാന്‍ പറഞ്ഞത് ദിലീപിന്‍റെ നിര്‍ദേശപ്രകാരമാണ്. ഈ സമയം ദിലീപ് അടുത്തുണ്ടായിരുന്നു. അയാൾ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. എന്നാല്‍ ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ദിലീപിന് സുനി അയച്ച കത്തിന്‍റെ കാര്യം സംസാരിക്കാൻ ഏലൂർ സ്റ്റാൻഡിൽ പോയിരുന്നു. എന്നാൽ ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. ആലുവ പോലീസ് ക്ലബിൽ രാവിലെ 11ന് എത്തിയ അപ്പുണ്ണിയെ ആറു മണിക്കൂർ ചോദ്യം ചെയ്തശേഷം വൈകുന്നേരം അഞ്ചിനാണ് വിട്ടയച്ചത്.
ദിലീപ് റിമാൻഡിലായശേഷം അപ്പുണ്ണി ഒളിവിൽ പോയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകാൻ തിങ്കളാഴ്ച അവസാന അവസരമാണ് ഇയാൾക്കു പോലീസ് നൽകിയിരുന്നത്, എത്തിയില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് തീരുമാനം.