ആലപ്പുഴ: ജില്ല വീണ്ടും പകർച്ചവ്യാധി ഭീതിയില്‍. ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധി ബാധിച്ച് ആലപ്പുഴ ജില്ലയിൽ മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. താറാവുകള്‍ ചാവുന്നത് പക്ഷിപ്പനി മൂലമല്ലെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയില്‍ ശക്തമായി തുടരുകയാണ്.
അമ്പലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകർച്ചവ്യാധി മൂലം താറാവുകൾ ചത്തത്. ഈ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികളിൽ പ്രതിരോധ പ്രവർത്തനത്തിനുള്ള മരുന്നുകൾ എത്തിച്ചു.
താറാവുകളുടെ പകർച്ചവ്യാധി തടയുന്നതിന്‍റെ ഭാഗമായി ഡോക്ടമാരുടെ സംഘം കഴിഞ്ഞ ദിവസം കൈനകരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
രോഗലക്ഷണമുള്ള താറാവുകളിൽ നിന്ന് രക്തസാമ്പിൾ സംഘം ശേഖരിച്ച് ലാബിലേയ്ക്ക് രോഗനിർണ്ണയത്തിനായി കൈമാറി. പ്രതിരോധ കുത്തിവെപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലും രോഗലക്ഷണം കണ്ടുതുടങ്ങിയ മുഴുവൻ താറാവിനും ആന്‍റിബയോട്ടിക് നൽകി തുടങ്ങി.