ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രി വിട്ടു; ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ ഹാജരാക്കും

ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.  

Last Updated : Sep 22, 2018, 08:45 AM IST
ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രി വിട്ടു; ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പ് ഇന്നു ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിക്കും.  ആശുപത്രിയില്‍നിന്ന് കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ബിഷപ്പിനെ കൊണ്ടു പോവുക. ശേഷം പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും.

കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാനാക്കിയത്. തുടര്‍ന്ന് ആറു മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടിരുന്നു. ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടിരുന്നു.

അതേസമയം ബിഷപ്പിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു. ഇന്നു തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

Trending News