തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ഗവണ്‍മെന്‍റ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതണം!!
ഉത്തരക്കടലാസ് തിരുത്തിയ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
നടക്കാനിരിക്കുന്ന സേ പരീക്ഷയ്ക്ക് ഒപ്പമാണ് പുനര്‍പരീക്ഷകള്‍ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാല്‍, നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
അധ്യാപകൻ ഇത്തരത്തിൽ ഒരു ക്രമക്കേട് നടത്തിയത് അറിയില്ലായിരുന്നുവെന്നും നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും വിദ്യാര്‍ത്ഥികളും വ്യക്തമാക്കി.
അതേസമയം, ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകർക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്.
അതിനിടെ, മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുത്തു.
പരീക്ഷ ചീഫ് സൂപ്രണ്ടും പ്രിൻസിപ്പാളുമായ കെ റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് മുഹമ്മദ്, ചേന്നമംഗലൂര്‍ സ്കൂള്‍ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തിട്ടുള്ളത്.
സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണ മുക്കം പോലീസിൽ ഇന്നലെ പരാതി നല്‍കിയിരുന്നു.
അധ്യാപകര്‍ ഇതിനു മുൻപും സമാനമായ രീതിയിൽ ഉത്തരക്കടലാസ് തിരുത്തിയതായി സംശയമുണ്ടെന്നും ഇക്കാര്യം കൂടി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയശതമാനം കൂട്ടാനാണ് അധ്യാപകനുമായി ഒത്തുകളിച്ച് ഉത്തരക്കടലാസുകള്‍ തിരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.