തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് അവസാനിക്കും. സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കിയാണ് സമ്മേളനം അവസാനിക്കുന്നത്. ഫെബ്രുവരി 26ന് ആരംഭിച്ച സഭാ സമ്മേളനം 24 ദിവസം ചേര്‍ന്നിരുന്നു.
പ്രക്ഷുബ്ധമായ പല സന്ദര്‍ഭങ്ങള്‍ക്കും നിയമസഭയുടെ പത്താം സമ്മേളനം സാക്ഷ്യം വഹിച്ചു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധം, അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം, മണര്‍കാട് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളാല്‍ സഭ പ്രക്ഷുബ്ധമായിയിരുന്നു.
ഇത്തരം വിഷയങ്ങളാല്‍ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും മന്ത്രിമാരുടേയും എംഎല്‍എ മാരുടേയും ശമ്പള വര്‍ധനയടക്കം ബില്ലുകള്‍ സഭ പാസാക്കിയെന്നത് ശ്രദ്ധേയമാണ്.
കെ.എം.മാണിയുടെ ഇടതു മുന്നണി പ്രവേശനത്തില്‍ സിപിഎമ്മും സിപിഐയും പരസ്യമായി കൊമ്പുകോര്‍ത്തതും സഭയില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍, പൊന്തന്‍പുഴ ഭൂമി വിവാദം, കണ്ണൂര്‍ വയല്‍ക്കിളികളുടെ സമരം, കിഫ്ബി പണം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത്, സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ് കരാര്‍ ഇഫ്താസിന് നല്‍കുന്നത്, വയനാട് സര്‍ക്കാര്‍ ഭൂമി മറിച്ചു വിക്കാനുള്ള ശ്രമം തുടങ്ങിയവയും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചു.