Pinarayi Vijayan: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി

ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാറിയതായി കാണാം. ജ്ഞാനോൽപ്പാദനം  നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയിൽ അവ മാറി. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2024, 07:50 PM IST
  • ഏതു വിഷയമായാലും ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും.
  • അവർക്ക് തുടക്കം മുതൽ ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതുവരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്.
Pinarayi Vijayan: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാല് വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാല് വർഷ ബിരുദ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസത്തിന്റെ  സ്വാഭാവിക തുടർച്ചയെന്ന നിലയിലാണ് ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ  പ്രഥമ പരിഗണന നൽകുന്നത്. വൈജ്ഞാനിക മേഖലയിലെയും തൊഴിൽ മേഖലകളിലെയും മാറ്റത്തിനനുസരിച്ച് അക്കാദമിക രീതികളും മാറണം.

ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാറിയതായി കാണാം. ജ്ഞാനോൽപ്പാദനം  നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയിൽ അവ മാറി. ഡാറ്റ സയൻസ്, മെഷീൻ ലേണിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പുതിയ വൈജ്ഞാനിക ശാഖകൾ വളരുവാൻ ആരംഭിച്ചു. ഇതുക്കൊണ്ടാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.

ALSO READ: അതിശക്തമായ മഴയ്ക്കു സാധ്യത: രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉള്ളടക്കത്തിലും ഘടനയിലും വലിയ മാറ്റങ്ങൾക്ക് വിധേയമാക്കി ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയെന്ന നിലയിൽ  കരിക്കുലം പരിഷ്‌ക്കരിക്കുകയും കാലാനുസൃത മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഒരു വർഷക്കാലം ഇൻഡസ്ട്രിയൽ ട്രയിനിംഗടക്കം നൽകാൻ കഴിയുന്ന രീതിയിലാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ നടപ്പിലാക്കുന്നത്. സാമ്പ്രദായിക പഠന രീതികളിൽ നിന്നും പൂർണമായും മാറി ഗുണമേന്മ പഠനം എന്നതാണ് ലക്ഷ്യം. നവീന അധ്യാപന രീതികളോടൊപ്പം സാമൂഹികവും സമ്പത്തികവുമായ അർഹമായ പരിഗണന വിദ്യാർഥികൾക്ക് ലഭിക്കും എന്നതും ഉറപ്പ് വരുത്തുന്നുണ്ട്. ഒറ്റ അച്ചിൽ വാർത്തെടുത്തവർ എന്നതിനപ്പുറം വിദ്യാർഥികളുടെ വ്യത്യസ്തമായ ശേഷികളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരു അക്കാദമിക സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

തൊഴിൽ രംഗത്തിനാവശ്യമായ നൈപുണ്യം ലഭിക്കുന്നതോടെ പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു  പോകാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.  സാമൂഹിക പ്രതിബദ്ധത, പ്രകൃതി സൗഹൃദ നിലപാടുകൾ, ജനാധിപത്യബോധം എന്നിവ നിലനിർത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷ മാത്രം മുന്നിൽക്കണ്ടുള്ള വിദ്യാഭ്യാസ രീതി തെറ്റാണെന്നും വിദ്യാഭ്യാസത്തെ തുടർപ്രക്രിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമയബന്ധിതമായി വിലയിരുത്താൻ സർവകലാശാലകളും കോളേജുകളും  തയാറാകണം. താൽപര്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നടക്കം കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്ന വിപുലമായ സാധ്യതയാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

ഏതു വിഷയമായാലും ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് തുടക്കം മുതൽ ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതുവരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. അതിനുപുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ഇത്തരം ധാനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല എന്ന വസ്തുത നമ്മുടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കണം.

മൂന്നു വർഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം  നാല് വർഷം പൂർത്തിയാക്കിയവർക്ക് ഹോണേഴ്‌സ് ഡിഗ്രിയിലൂടെ പി എച്ച് ഡി ചെയ്യാനുള്ള അവസരവും നിലവിലെ നാല് വർഷ ഡിഗ്രി കോഴ്‌സിലുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾ ഏത് ദിശയിലാണ് പോകേണ്ടതെന്ന് വിദ്യാർഥികൾക്ക് നിർദേശിക്കാൻ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തിൽ ആർജിക്കുന്ന ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക് മാറ്റാൻ വിദ്യാർഥി, അധ്യാപക സമൂഹങ്ങൾ ശ്രദ്ധിക്കണം. ട്രാൻസ്‌ലേഷണൽ ഗവേഷക ലാബുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾ, ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകി വരികയാണ്. ദേശീയ അന്തർദേശീയ റാങ്കിങ്ങിൽ മുന്നിലെത്തിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിച്ച് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തമാക്കണമെന്നും  അതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് നാല് വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News