ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ഭോപ്പാല്‍ സ്വദേശിയായ രാജു ധാഖഡാണ് അറസ്റ്റിലായത്. ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയില്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്ണന്‍ നായരേയും ഭാര്യ ഗോമതിയേയും കഴിഞ്ഞ ദിവസം ഭോപ്പാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇരുവരുടേയും ആസൂത്രിത കൊലപാതകമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ടെറസ്സിലേക്കുള്ള വാതില്‍ തുറന്ന നിലയിലായിരുന്നു. കൊലപാതകി തുണി ഉപയോഗിച്ചാണ് ടെറസ്സിലേക്ക് വലിഞ്ഞുകയറിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് വ്യക്തമായിട്ടുണ്ട്. ഗോപാലകൃഷ്ണന്‍ നായരുടെ കൈയ്യില്‍ നിന്നും പ്രതി പലപ്പോഴായി ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ പകയും വൈരാഗ്യവും മൂലമാകാം കൊലപാതകം നടത്തിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
കഴുത്തിന് വെട്ടേറ്റ നിലയില്‍ മുകളിലെ കിടപ്പുമുറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ജോലിയ്ക്കെത്തിയ സ്ത്രീ വാതില്‍ തുറക്കാത്തതില്‍ സംശയം തോന്നിയതിനാല്‍ അയല്‍പ്പക്കത്തുള്ള മലയാളി കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടെറസ്സിനുള്ളിലൂടെ വീടിനുള്ളില്‍ കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.