ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഇസ്ലാം മതവിശ്വാസികൾ; കൊവിഡിന് ശേഷം സജീവമായി നിസ്കാരങ്ങളും ഈദ് ഗാഹുകളും

വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പാളയം പള്ളിമുറ്റത്താണ് വിശ്വാസികൾ. വിശ്രമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 3, 2022, 11:30 AM IST
  • പള്ളികളിലും ഈദ്ഗാഹുകളിലും ജുമാ നമസ്കാരവും പ്രത്യേക പ്രാർഥനകളും നടന്നു
  • കൊച്ചിയിലും കോഴിക്കോടും നിരവധി വിശ്വാസികൾ ജുമാനമസ്കാരത്തിൽ പങ്കെടുത്തു.
ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഇസ്ലാം മതവിശ്വാസികൾ; കൊവിഡിന് ശേഷം സജീവമായി നിസ്കാരങ്ങളും ഈദ് ഗാഹുകളും

തിരുവനന്തപുരം: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും ജുമാ നമസ്കാരവും പ്രത്യേക പ്രാർഥനകളും നടന്നു. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം ഇമാം ഡോ.വി.പി ഷുഹൈബ് മൗലവി ജുമാ നമസ്കാരത്തിന് നേതൃത്വം നൽകി. കൊച്ചിയിലും കോഴിക്കോടും നിരവധി വിശ്വാസികൾ ജുമാനമസ്കാരത്തിൽ പങ്കെടുത്തു. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാൾ ആഘോഷിക്കുന്നത്.

കൊവിഡ് ജാഗ്രതയില്‍ നിയന്ത്രിത ആഘോഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായിരുന്നത്. ഇത്തവണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈദ്ഗാഹുകളുമുണ്ട്. നിരവധി മതവിശ്വാസികൾ പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന ജുമാനമസ്കാരത്തിലും പങ്കുചേർന്നു. മതസൗഹാർദ്ദത്തിനും മതമൈത്രിയുടെയും സന്ദേശം നൽകുന്നതാണ് ചെറിയ പെരുന്നാൾ എന്ന് ഡോ. വി. പി ഷുഹൈബ് മൗലവി.

മത വികാരം വ്രണപ്പെടുത്തി പി സി ജോർജ്ജ് നടത്തിയ പരാമർശത്തിനും പാളയം ഇമാം മറുപടി പറഞ്ഞു.ജോർജിന് വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിൻ്റെത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണെന്നും ഈദ് സന്ദേശത്തിനിടെ ഇമാം പ്രതികരിച്ചു. മുസ്ലിമിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നതാണ് പറയുന്നത്. ഇത് അങ്ങേയറ്റം അപകടകരമായ പരാമര്‍ശമാണ്. മുസ്ലിം ഭക്ഷണ വസ്തുക്കളില്‍ മരുന്ന് കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഇമാം പറഞ്ഞു. ഇക്കൂട്ടർ നടത്തുന്നത് കള്ളപ്രചരണമാണ്. പി സി ജോർജ് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൗലവി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും ഇമാം പ്രതികരിച്ചു. വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പാളയം പള്ളിമുറ്റത്താണ് വിശ്വാസികൾ. വിശ്രമിക്കുന്നത്. പാളയം കത്തീഡ്രലും അങ്ങനെ തന്നെയാണെന്നും ഇമാം പറഞ്ഞു.ഇതാണ് നാടിന്റെ പാരമ്പര്യം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. വിദ്വേഷപ്രസംഗം നടത്തുമ്പോൾ കയ്യടിക്കരുത്.ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണമെന്നും ഇമാം റമദാൻ സന്ദേശത്തിൽ പറഞ്ഞു.

ജിഹാദ് ഒന്നും ഇസ്ലാമിലുള്ളതല്ല.ഒന്നും അടിച്ചേൽപിക്കരുതെന്നും റമദാനിലൂടെ നേടിയെടുത്തത് ക്ഷമയാണെന്നും ഷുഹൈബ് മൗലവി.കൊലപാതകത്തെ ആരും ന്യായീകരിക്കരുത്.മനുഷ്യൻ മനുഷ്യനെ വെട്ടിക്കൊന്ന് പ്രതികാരം ചെയ്യരുതെന്നും ഇമാം റമദാൻ സന്ദേശത്തിൽ വ്യക്തമാക്കി. പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ഈദ് സന്ദേശത്തിനും നിരവധി വിശ്വാസികൾ പങ്കുചേർന്നു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഇ.എം.നജീബ് തുടങ്ങി നിരവധി പ്രമുഖരും ജുമാനമസ്കാരത്തിലും തുടർന്ന് നടന്ന പ്രത്യേക ചടങ്ങുകളിലും പങ്കെടുത്തു. കൊച്ചിയിലും കോഴിക്കോടും വിശ്വാസികൾ നിസ്കാരങ്ങളിൽ പങ്കെടുത്തു. യുഎഇ ഉള്‍പ്പെടെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News