ഒത്തൊരുമയോടെ നടത്തിയ രക്ഷാപ്രവര്‍ത്തനം മരണസംഖ്യ കാര്യമായി കുറച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ മഹാപ്രളയ൦ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളന൦ ഇന്ന് നടക്കുകയാണ്. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, മുന്‍തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെർക്കളം അബ്ദുള്ള, ടി കെ അറമുഖം എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്. 

Last Updated : Aug 30, 2018, 12:05 PM IST
ഒത്തൊരുമയോടെ നടത്തിയ രക്ഷാപ്രവര്‍ത്തനം മരണസംഖ്യ കാര്യമായി കുറച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയ൦ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളന൦ ഇന്ന് നടക്കുകയാണ്. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, മുന്‍തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെർക്കളം അബ്ദുള്ള, ടി കെ അറമുഖം എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്. 

ഈ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. പ്രളയക്കെടുതിയില്‍ ജനകീയ പങ്കാളിത്തത്തോടെ നടന്ന രക്ഷാപ്രവര്‍ത്തനത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബിഗ്സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനമൊട്ടാകെ 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 പേർ ഇപ്പോള്‍ ക്യാമ്പുകളിലുണ്ട്.  പ്രളയത്തില്‍ ആകെ 483 പേര്‍ മരിച്ചു. 15 പേരെ കാണാതായി. 

വാർഷിക പദ്ധതിയേക്കാൾ വലിയ നഷ്ടമാണ് പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായത്. സർവ മേഖലയിലും പ്രളയം നഷ്ടം വരുത്തി. സംസ്ഥാനത്തിന്‍റെ പുനർ നിർമ്മാണമെന്ന കടമ്പ ഇനി ഏറ്റെടുക്കണം. രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട് .പുനർ നിർമ്മാണം എങ്ങനെ വേണമെന്ന കാര്യത്തില്‍ ക്രിയാത്മക ചർച്ച ഉയരണം.

മേയ് 16 മുതൽ തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കാലാവസ്ഥ പ്രവചനത്തിലെ കണക്കുകൾ തെറ്റിച്ചാണ് മഴ പെയ്തത്. കക്ഷിഭേദമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ചു അണിനിരന്നു. കാലവർഷക്കെടുതി ഉണ്ടാകുമെന്ന സൂചന കാലാവസ്ഥാ വകുപ്പിൽ നിന്ന് ഉണ്ടായിരുന്നു. നേരിടാൻ ക്രിയാത്മക ഇടപെടൽ ഉണ്ടായി. മേയ് മുതൽ മുൻകരുതൽ തുടങ്ങി എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ മഴയാണ് ലഭിച്ചത്. പ്രവചനത്തിന്‍റെ മുന്നിരട്ടി മഴ ഓഗസ്റ്റ് 9 മുതൽ 15 വരെ പെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് 98.5 മില്ലി മീറ്റർ മഴയാണ് എന്നാല്‍ ലഭിച്ചത് 352 .2 മില്ലി മീറ്റർ മഴയാണ്. 

പ്രളയാനന്തരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക് 10,000 രൂപയും സൗജന്യ കിറ്റും നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. 

പുനർ നിർമ്മാണമാണ് ഇനി സംസ്ഥാനത്തിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. വലിയ മൂലധനം ആവശ്യമുള്ള ഈ ദൗത്യത്തിനായി പണം നൽകാൻ ജനം മുന്നോട്ടു വരുന്നുണ്ട്. ഇതാണ് പ്രതിസന്ധി മറികടക്കാനുള്ള ആത്മവിശ്വാസം.

പുതിയ കേരളത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന അഭ്യര്‍ത്ഥനയ്ക്കും മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും ഓഗസ്റ്റ് 29 വരെ 730 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായമായി 600 കോടി രൂപ ലഭിച്ചു. കൂടുതല്‍ സഹായം അവിടെ നിന്നും പ്രതീക്ഷിക്കുന്നു. 

പുനർ നിർമ്മാണത്തിനുള്ള വായ്പ തേടി ലോകബാങ്കുമായും ചർച്ച നടത്തി. സംസ്ഥാന താത്പര്യത്തിന് അനുകൂലമായ സഹായം ആരുടെ ഭാഗത്തു നിന്നുണ്ടായാലും സ്വീകരിക്കും. ഈ ദുരന്തത്തെയും നാം അതിജീവിക്കും, ഐക്യവും യോജിപ്പും ഉണ്ടെങ്കിൽ മുന്നോട്ടു പോകാനാകും. ഐക്യത്തോടെ നിന്നു അതിജീവിക്കാമെന്നതാണ് സർക്കാർ കാഴ്ചപ്പാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നിയമാസഭ സമ്മേളനം തുടരുകയാണ്. സര്‍ക്കാരിന് വിഎസ് നല്‍കിയ പരോക്ഷ വിമര്‍ശനം സഭയുടെ ശ്രദ്ധനേടി. ആസൂത്രണമില്ലായ്മ വരുത്തി വച്ച വന്‍ ദുരന്തമാണ് ഈ പ്രളയമെന്ന് വി ടി സതീശന്‍ പറഞ്ഞു. 

 

Trending News