ഈ സര്‍വ്വേ അതല്ല, ഇതിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല!

അംഗനവാടി കുടുംബ സർവേയ്‌ക്ക് പൗരത്വ രജിസ്‌റ്ററുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തുവന്നത്.  

Last Updated : Dec 20, 2019, 10:00 AM IST
  • അംഗനവാടി വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി.
  • ഈ സർവേയ്‌ക്ക് പൗരത്വ രജിസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ സര്‍വ്വേ അതല്ല, ഇതിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല!

അംഗനവാടി വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 

അംഗനവാടി കുടുംബ സർവേയ്‌ക്ക് പൗരത്വ രജിസ്‌റ്ററുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തുവന്നത്.

അംഗനവാടി വർക്കർമാരുടെ കുടുംബ സർവേയുമായി തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സർവേയ്‌ക്ക് പൗരത്വ രജിസ്റ്ററുമായി യാതൊരു ബന്ധവുമില്ല. വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്‌ട കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് സർവേ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. 

അമ്മമാരുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുൻപത്തേക്കാൾ കാര്യക്ഷമമായിട്ടാണ് ഇപ്പോൾ സർവേയും പ്രവർത്തനം നടക്കുന്നത്. ഈ പദ്ധതിക്ക് പൗരത്വ രജിസ്റ്ററുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

പദ്ധതിയുടെ പ്രയോജനം വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സർവേ നടത്തുന്നത്. സംസ്ഥാനത്താകെയുള്ള 33,115 അംഗനവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്‌ട കേരളം പദ്ധതി പ്രവർത്തിക്കുന്നത്. ഒരോ അംഗനവാടികളിലും 11 രജിസ്‌റ്ററിലൂടെയാണ് വിവരശേഖരണം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയിലൂടെ കുട്ടികളുടെ വളർച്ച, തൂക്കക്കുറവ്, പോഷകാഹാരക്കുറവ്, മുരടിപ്പ് എന്നിവ മനസിലാക്കാൻ കഴിയും. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. 

ജീവനക്കാർ സ്‌മാർട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ആധാർ പ്രകാരമുള്ള എല്ലാവിധ വിവരങ്ങളും എല്ലായിടത്തും ലഭ്യമാണെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മന്ത്രി പറഞ്ഞു.

സർവേയെക്കുറിച്ച് വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വിശദമാക്കിയത്.

Trending News