അക്ഷയ് കുമാറിന്‍റെ ' ലക്ഷ്മി ബോംബ് ' നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍

നവരാത്രി കാലത്ത്  ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച്‌ "ലക്ഷ്മി ബോംബ്"  (Laxmmi Bomb) എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത് . 

Last Updated : Oct 17, 2020, 09:55 PM IST
  • നവരാത്രി കാലത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച്‌ "ലക്ഷ്മി ബോംബ്" (Laxmmi Bomb) എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍
  • അക്ഷയ് കുമാര്‍ ( Akshay Kumar) പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു.
അക്ഷയ് കുമാറിന്‍റെ ' ലക്ഷ്മി ബോംബ് '  നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍

Mumbai: നവരാത്രി കാലത്ത്  ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച്‌ "ലക്ഷ്മി ബോംബ്"  (Laxmmi Bomb) എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത് . 

അക്ഷയ് കുമാര്‍ (Akshay Kumar) പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു.  ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതിനായാണ് ചിത്രത്തിന് ഇത്തരമൊരു പേര് നല്‍കിയതെന്നും ഇവര്‍ പറയുന്നു.   ദീപാവലിക്ക് മുന്‍പായി  നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ എന്നവകാശപ്പെടുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.

ഭാരതത്തിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ദേവതയായ  ലക്ഷ്മി ദേവിയെ അപകീര്‍ത്തിപ്പെടുത്തിയ ഈ ചിത്രത്തിന്‍റെ പേരിനോടാണ് തങ്ങളുടെ ആദ്യ എതിര്‍പ്പെന്നും ഹൈന്ദവ സംഘടനകള്‍  വ്യക്തമാക്കി.  ഒപ്പം ദേവി  സങ്കല്പങ്ങളെ അപമാനിക്കുന്ന രംഗങ്ങളും അതില്‍ ഉണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും സമിതിയുടെ ദേശീയ കണ്‍വീനര്‍ രമേശ് ഷിന്‍ഡെ പറഞ്ഞു.

ലവ് ജിഹാദിനെ ഉയര്‍ത്തിക്കാട്ടുക എന്നാ ലക്ഷ്യവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുണ്ട് എന്നും  സമിതി ആരോപിച്ചു. " ചിത്രത്തിലെ നായകന്‍റെ പേര് 'ആസിഫ്', നായികയുടെ പേര് 'പ്രിയ യാദവ്' . മുസ്ലീം യുവാക്കളും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം പ്രദര്‍ശിപ്പിച്ച്‌ 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണീത്. ചലച്ചിത്രകാരന്‍ ഷബീന ഖാനും എഴുത്തുകാരന്‍ ഫര്‍ഹാദ് സമാജിയുമാണ് ചിത്രത്തിനു പിന്നില്‍ . സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിരോധിക്കണം, " സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

"മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്" എന്ന ചിത്രം മുസ്‌ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു, എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ഉടന്‍ തന്നെ സിനിമ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു. ഹിന്ദു ദേവതകളെ അപമാനിക്കുന്ന 'ലക്ഷ്മി ബോംബ്' എന്ന സിനിമയെ നിരോധിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം- ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം,   ലക്ഷ്മി ബോംബ് ചിത്രത്തിന്‍റെ  പ്രൊമൊ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Also read: അതിശയിപ്പിക്കുന്ന അഭിനയം; ലക്ഷ്മി ബോംബിന്റെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

രാഘവാ ലോറന്‍സിന്‍റെ  ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ സിനിമ നേരിട്ട് ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യും.   രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.

 

Trending News