Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു

സീ ഹിന്ദുസ്ഥാൻ മലയാളം പുഷ്പ ദി റൈസിന് നൽകുന്ന റേറ്റിങ് 5.5/10

Written by - Jenish Thomas | Last Updated : Dec 18, 2021, 02:39 PM IST
  • അല്ലു അർജുന്റെ പുഷ്പരാജ് എന്ന ഒരു സാധാരണ കൂലി കഥാപാത്രം എങ്ങനെ ഒരു ലോക്കൽ ഗ്യാങ്ങ്സ്റ്ററായി മാറുന്നതാണ് ഒറ്റ വാക്യത്തിൽ പുഷ്പയുടെ കഥ.
  • ഇതിനിടെ കുടുംബവും പ്രണയവും ഡ്യുയെറ്റുമെല്ലാം ചേർത്ത് ഒരു തെലുഗു മസാലയാണ് പുഷ്പ.
Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു

Pushpa Movie Review & Rating : ഒരു സാധാരണ തെലുഗു ചിത്രത്തിന് അൽപം ഹോളിവുഡ് സ്റ്റൈൽ നൽകിയാൽ എങ്ങനെ ഇരിക്കും അതാണ് അല്ലു അർജുന്റെ പുഷ്പ. ചിത്രത്തിന്റെ മേക്കിങ്ങിലും കഥപറച്ചിൽ ശൈലിയിലും ഒരു മാറ്റം വരുത്തിയാണ് സംവിധായകൻ സുകുമാർ പുഷ്പയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രതീക്ഷിക്കുന്നതെല്ലാം പുഷ്പയ്ക്ക് പ്രേക്ഷകന് നൽകാൻ സാധിക്കുന്നുണ്ടോ എന്നൊരു ചോദ്യചിഹ്നം അവശേഷിക്കുന്നുണ്ട്.

കഥയിലേക്ക്

അല്ലു അർജുന്റെ പുഷ്പരാജ് എന്ന ഒരു സാധാരണ കൂലി കഥാപാത്രം എങ്ങനെ ഒരു ലോക്കൽ ഗ്യാങ്ങ്സ്റ്ററായി മാറുന്നതാണ് ഒറ്റ വാക്യത്തിൽ പുഷ്പയുടെ കഥ. ഇതിനിടെ കുടുംബവും പ്രണയവും ഡ്യുയെറ്റുമെല്ലാം ചേർത്ത് ഒരു തെലുഗു മസാലയാണ് പുഷ്പ. 

ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

സിനിമ അവസാനിക്കുന്നതിന് 15 മിനിറ്റ് മുമ്പ് വരെ മാസ് ഫൈറ്റും തട്ടുപ്പൊളിപ്പൻ ഗാനങ്ങളും മറ്റ് രംഗങ്ങളും അടങ്ങുന്ന ഒരു അല്ലു ഷോ മാത്രമാണ് പുഷ്പ. എന്നാൽ ഇന്ത്യ ഒട്ടാകെ സ്വീകരിച്ച കെജിഎഫ് പോലെ ഒരു മാസ് ത്രില്ലർ സ്വഭാവം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിക്കുന്നതില്ല. അവസാനം സിനിമ അവശേഷിക്കാൻ 15 മിനിറ്റ് കൂടിയുള്ളപ്പോൾ ഫഹദ് ഫാസിലിന്റെ ബെൻവിർ സിങ് ശെഖാവത്ത് എത്തിയതോടെയാണ് സിനിമയ്ക്ക് നഷ്ടമായ ആ ത്രില്ലിങ് സ്വഭാവം തിരികെ ലഭിക്കുന്നത്. 

കഥ പറച്ചിൽ 

ഹോളിവുഡിൽ ക്വിന്റൺ ടാരന്റീനോയുടെ ക്യാരക്ടർ ഇൻട്രോ ടൈറ്റിലുകൾക്ക് സമാനമായ കഥപറച്ചിലാണ് പുഷ്പയെ മറ്റ് തെലുഗു ചിത്രങ്ങളിൽ നിന്ന് അൽപം മാറ്റി നിർത്തുന്നത്. ഇത്തരത്തിൽ മേക്കിങിൽ നല്ല മികവ് പുലർത്തിയ ചിത്രത്തിന്റെ കഥപറച്ചിലിനെ വികലമാക്കുന്ന തരത്തിലുള്ള സന്ദർഭങ്ങൾ അനാവശ്യമായി സിനിമയിൽ കുത്തി കയറ്റുന്നുമുണ്ട്.

ഇടയ്ക്ക് കല്ലുകടിയായി വരുന്നതിൽ ഏറ്റവും പ്രധാനം അല്ലുവും രശ്മിക മന്ഥാനയും തമ്മിലുള്ള പ്രണയമാണ്. അതിൽ ഒരു പുതുമ എന്ന പറയാൻ ഒന്നുമില്ല. അതിനിടയിൽ ഒരു ഡ്യൂയറ്റും കൂടി എത്തിയപ്പോൾ ആ കല്ലുകടിയുടെ കാര്യം പൂർത്തിയാക്കുകയായിരുന്നു. ഇങ്ങനെ ചില കാര്യങ്ങളാണ് സിനിമയെ ത്രില്ലങിൽ നിന്ന് പിന്നോട്ടടിക്കുന്നത്.

ALSO READ : Malik Movie Review : 'മാലിക്ക്' ഗോഡ് ഫാദർ എന്ന ടെക്സ്റ്റ് ബുക്കിലേക്ക് പുതുതായി ചേർക്കപ്പെട്ട ഭാഗം

സങ്കേതികം 

പുഷ്പയ്ക്ക് അക്ഷരാർഥത്തിൽ നിറം നൽകുന്നത് സിനിമയുടെ ക്യാമറയാണ്.  ശേഷാചലം വനത്തിനെ അതിമനോഹരമായിട്ടാണ് പോളിഷ് ഛായഗ്രഹകൻ മിരസ്ലവ് കുബ ബ്രോസെക് സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഫൈറ്റ് സീനുകളിൽ അതിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാൻ ഛായഗ്രഹകന് കഴിഞ്ഞിട്ടുണ്ട്. 

അതിന് ഏറ്റവും ഉദ്ദാഹരണമാണ് ഇടവേളയ്ക്ക് മുമ്പുള്ള ഫൈറ്റ് സീൻ. ഒരു സംഘട്ടന രംഗത്തെ ക്യാമറയുടെ ചലനത്തിലൂടെ മികവുറ്റതാക്കാൻ സാധിക്കുന്നത് ഛായഗ്രഹകന്റെ മികവാണ്. പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമില്ലാത്ത ഒരു കാര്യമാണ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിങ്. അത് ആ ചന്ദനത്തടികൾ വീഴുമ്പോഴുള്ള ശബ്ദം പ്രേക്ഷകന്റെ സമീപത്ത് വന്ന് പതിക്കുന്നത് പോലെ തോന്നും.

മികച്ച ഗാനങ്ങൾ ഒരുക്കിയ ദേവി ശ്രീ പ്രസാദിന് പശ്ചാത്തല സംഗീതത്തിൽ പിഴവ് സംഭവിച്ചു എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഒരു സിനിമയ്ക്ക് ത്രിലിങ് സ്വഭാവം നൽകുന്നതിന് ഏറ്റവും വലിയ പങ്ക് ബിജിഎമ്മിനുമുണ്ട്. എന്നാൽ ഡിഎസ്പിയുടെ ബിജിഎമ്മിന് ചിത്രം ആവശ്യപ്പെടുന്ന ത്രില്ല് നൽകാൻ സാധിച്ചില്ല. അതാണ് പുഷ്പയിലെ ഏറ്റവും വലിയ പോരായ്മ.

ALSO READ : Sherni Movie Review: കാട് പറയുന്ന കഥകൾ, നാട് അറിയേണ്ടത് ഷേർണിക്ക് പറയാനുള്ളത്

താരങ്ങളുടെ പ്രകടനം

അല്ലു അർജുന്റെ ഷോ തന്നെയായിരുന്നു ചിത്രം. എന്നാൽ അൽപം കല്ലുകടിയാകുന്നത് (തെലുഗു ചിത്രമല്ലേ പോട്ടെ എന്ന് കരുതാം) വൈകാരികമായ സീനുകളിലെ താരത്തിന്റെ പ്രകടനം മാത്രമാണ്. ഫഹദ് ആകെ ലഭിച്ച 15 മിനിറ്റിൽ അല്ലു അർജുനെ കാഴ്ചക്കാരനാക്കി ഇരുത്തുകയായിരുന്നു. ഇതിലെ രശ്മിക മന്ഥാനയുടെ പ്രകടനത്തിന് പ്രത്യേകം ഒന്നും പറയാനില്ല. ഒപ്പം എടുത്ത് പറയേണ്ട പ്രകടനം കേശവ് എന്ന പുഷ്പയുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന കഥാപാത്രത്തിന്റെ അഭിനയമാണ്. കോമഡി സീനുകളിലും അതോടൊപ്പം സിനിമയുടെ പ്രധാന ഭാഗങ്ങളിൽ എല്ലാം സന്ദർഭോചിതമായി താരം തന്റെ പ്രകടനം കൈകാര്യം ചെയ്തിട്ടുണ്ട്. 

അപ്പോൾ സിനിമ ?

ഒരു അല്ലു അർജുൻ പ്രേക്ഷകന് മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കും. ബാക്കിയുള്ള പ്രേക്ഷകന് അവസാനം ഫഹദ് ഫാസിൽ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. കാരണം ഒരു പ്രതിനായകനില്ലാതെ ഒരു വൺമാൻ ഷോ എന്ന രീതിയിലാണ് പുഷ്പയുടെ ആദ്യ ഭാഗം. 

കൂടാതെ രണ്ടാം ഭാഗത്തിന് വേണ്ടി അല്ലെങ്കിൽ ഉണ്ട് എന്ന് അറിയിക്കാൻ മാത്രമായിട്ട് ഒരു ക്ലൈമാക്സ് സൃഷ്ടിച്ചത് പോലെയാണ സിനിമ അവസാനിക്കുന്നത്. എന്നാൽ ഒരു കെജിഎഫ് പോലെ പ്രതീക്ഷിച്ച് പോയാൽ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്താനും സാധ്യതയുണ്ട്.

സീ ഹിന്ദുസ്ഥാൻ മലയാളം പുഷ്പ ദി റൈസിന് നൽകുന്ന റേറ്റിങ് 5.5/10

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News