രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലും അടല്‍ സമാധിയിലും യുദ്ധസ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്മാരും മോദിയെ അനുഗമിച്ചിരുന്നു.
അടല്‍ സമാധിയിലെത്തിയ നരേന്ദ്രമോദി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു.
വാജ്പേയിയുടെ വളർത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവർ സമാധിസ്ഥലത്ത് ഉണ്ടായിരുന്നു.
ഇന്ത്യാ ഗേറ്റിലെത്തിയ നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
മൂന്ന് സേനാ തലവൻമാർക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദർശകർക്കായി തുറന്നുകൊടുത്തത്.