ചുവര് ചാടുന്ന പെണ്‍കുട്ടികള്‍ക്ക് സാധാരണ ചീത്തപേരാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍, ചുവര് കയറി ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു മുസ്ലീം പെണ്‍കുട്ടി.
ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ആദ്യമായി ഉള്‍പ്പെടുത്തിയ ചുവര്‍ കയറ്റ മത്സരത്തില്‍ സ്വര്‍ണം നേടിയാണ് ഐറിസ് സുശാന്തി രഹായു ശ്രദ്ധയാകര്‍ഷിച്ചത്. സ്‌പൈഡര്‍ വുമണ്‍ എന്ന് സ്വന്തം രാജ്യത്ത് അറിയപ്പെടുന്നത് വെറുതയല്ലെന്ന് നിഷ്പ്രയാസമാണ് ഇവര്‍ തെളിയിച്ചത്.
പതിനഞ്ചുമീറ്റര്‍ കുത്തനെയുള്ള ചുവര് കേവലം 7.612 സെക്കന്‍റുകള്‍ കൊണ്ടാണ് രഹായു കയറിയത്. 2020ല്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലും ഈ ഇനം ആദ്യമായി അവതരിപ്പിക്കും. അവിടെയും സ്വര്‍ണം നേടണമെന്നാണ് ഐറിസിന്‍റെ ആഗ്രഹം.
2007ല്‍ ജൂനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഐറിസ് ചുവര്‍ കയറ്റത്തെക്കുറിച്ച് അറിയുന്നതും അതില്‍ ആകര്‍ഷിക്കപ്പെടുന്നതും. വലുപ്പത്തില്‍ ചെറുതായതിനാല്‍ ചുവര്‍ കയറ്റത്തില്‍ ഇന്തോനേഷ്യക്കാര്‍ക്ക് കൂടുതല്‍ വേഗത ലഭിക്കും. സ്വന്തം രാജ്യക്കാര്‍ക്ക് മുമ്പില്‍ മത്സരിച്ചു സ്വര്‍ണം നേടിയതില്‍ അഭിമാനം തോന്നുന്നുണ്ടെന്ന് ഐറിസ് വ്യക്തമാക്കി.
എന്നാല്‍, സ്പീഡ്, ബൗള്‍ഡറിങ്, ലീഡ് എന്നിങ്ങനെ മൂന്ന് രീതിയിലുള്ള ചുവര്‍ക്കയറ്റ മത്സരത്തിലും പങ്കെടുക്കേണ്ടതിനാല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച് ജയിക്കുക എന്നത് ഐറിസിന് അത്ര എളുപ്പമാകില്ല. ഇവയിലെ റാങ്കിംഗ് അനുസരിച്ചായിരിക്കും സ്വര്‍ണ ജേതാവിനെ നിശ്ചയിക്കുക. വേഗതയില്‍ മാത്രം പ്രാഗല്‍ഭ്യമുള്ള ഐറിസിന് മറ്റ് രണ്ടിനങ്ങളില്‍ വിജയം നേടണമെങ്കില്‍ കഠിനമായ പരിശീലനം തന്നെ വേണം.