കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്. 

Last Updated : Jul 17, 2019, 10:34 AM IST
കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും

ഹേഗ്: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ മോച്ചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകുന്നരം ആറരയോടെയായിരിക്കും കോടതി വിധി പറയുക.

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്.

2016 മാര്‍ച്ച്‌ മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലില്‍ പാക്‌ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 

ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. തുടര്‍ന്ന്‍ കോടതി വധശിക്ഷ തടഞ്ഞിരുന്നു. 

ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദം കേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നിരുന്നു.

മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ ഹാജരായത്. രണ്ടു വര്‍ഷവും രണ്ടു മാസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ 15 അംഗ ബെഞ്ച്‌ ഇന്ന് കേസില്‍ വിധി പറയുന്നത്.

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയെങ്കിലും വിധി എന്തായിരിക്കും എന്നൊരു ആശങ്കയുണ്ട്. 

Trending News