ആർത്തവത്തിന് മുമ്പുള്ള ഇക്കാര്യങ്ങളെ അവഗണിക്കരുത്; പിഎംഎസും പിഎംഡിഡിയും തമ്മിലുള്ള വ്യത്യാസം ഇതാണ്

Difference Between PMS and PMDD സാധാരണയായി പീരിയഡ് ആരംഭിക്കുന്നത് രണ്ടാഴ്ച മുമ്പാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. രക്തസ്രാവം തുടങ്ങിക്കഴിഞ്ഞ് ആദ്യ ദിവസങ്ങളിലും ലക്ഷണങ്ങൾ തുടർന്നേക്കാം. 

Written by - ആതിര ഇന്ദിര സുധാകരൻ | Last Updated : Jul 27, 2022, 08:55 PM IST
  • പിഎംഎസ് വളരെ സാധാരണമാണ് എന്നും വേണമെങ്കിൽ പറയാം.
  • 48 ശതമാനം സ്ത്രീകളും ഈ അവസ്ഥ അനുഭവിക്കാറുണ്ട്.
  • ഇതിൽ തന്നെ 20 ശതമാനം പേരിൽ ഇത്തരം പിഎംഎസ് തീവ്രത അധികമായിരിക്കും.
  • ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ മൂലം സാധാരണയായി ഒരാൾ ചെയ്യുന്ന കാര്യങ്ങളെ വരെ ബാധിക്കും.
ആർത്തവത്തിന് മുമ്പുള്ള ഇക്കാര്യങ്ങളെ അവഗണിക്കരുത്; പിഎംഎസും പിഎംഡിഡിയും തമ്മിലുള്ള വ്യത്യാസം ഇതാണ്

ആർത്തവത്തിന് മുമ്പുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ എല്ലാം കൂടിച്ചേരുന്ന അവസ്ഥയാണ് പിഎംഎസ് എന്ന് പറയുന്ന പ്രീ മെൻസ്ട്രൽ സിൻഡ്രോം. ഓവുലേഷൻ ആരംഭിക്കുന്നതിനും  ആർത്തവം ആരംഭിക്കുന്നതിനും ഇടയിലുള്ള സമയമാണിത്. സാധാരണയായി പീരിയഡ് ആരംഭിക്കുന്നത് രണ്ടാഴ്ച മുമ്പാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. രക്തസ്രാവം തുടങ്ങിക്കഴിഞ്ഞ് ആദ്യ ദിവസങ്ങളിലും ലക്ഷണങ്ങൾ തുടർന്നേക്കാം. ഓരോ മാസവും ഇതേ ലക്ഷണങ്ങൾ ആവർത്തിക്കും. സാധാരണജീവിതത്തെയോ ആക്ടിവിറ്റികളെയോ ബാധിക്കുന്ന തരത്തിലേക്ക് പ്രീമെൻസ്ട്രൽ പ്രശ്നങ്ങൾ വളർന്നേക്കും. പിഎംഎസ് വളരെ സാധാരണമാണ് എന്നും വേണമെങ്കിൽ പറയാം. 48 ശതമാനം സ്ത്രീകളും ഈ അവസ്ഥ അനുഭവിക്കാറുണ്ട്. ഇതിൽ തന്നെ 20 ശതമാനം പേരിൽ ഇത്തരം പിഎംഎസ് തീവ്രത അധികമായിരിക്കും. ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ മൂലം സാധാരണയായി ഒരാൾ ചെയ്യുന്ന കാര്യങ്ങളെ വരെ ബാധിക്കും. 

പിഎംഎസ് ലക്ഷണങ്ങൾ-

എല്ലാമാസവും ഒരേ ലക്ഷണങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടോ എന്നത് ആദ്യം ശ്രദ്ധിക്കണം. താഴെ പറയുന്ന എല്ലാ ലക്ഷണങ്ങളും പിഎംഎസിന്റേതായി ഉണ്ടാകണമെന്നില്ല. ഓരോരുത്തരിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.

മാനസികമായ ലക്ഷണങ്ങൾ-

- ആകാംഷ, അസ്വസ്ഥത എന്നിവ കൂടുതലായി കാണും
-ദേഷ്യം കൂടും, അസ്വസ്ഥതകൾ പ്രകടിപ്പിക്കും
-ഭക്ഷണം സാധാരണയിലും കൂടുതൽ കഴിക്കുക, പ്രത്യേകിച്ചും മധുര പലഹാരങ്ങൾ
- നല്ല ഉറക്കം ലഭിക്കാതിരിക്കുക, അതുമൂലമുണ്ടാകുന്ന തളർച്ചയും ആലസ്യവും
- വിഷാദഭാവം, പ്രത്യേകിച്ച് കാരണമില്ലാതെ സങ്കടം വരിക, കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ വരിക
-ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങൾ മാറിമാറി വരിക
-ലൈംഗികതയിൽ താൽപര്യമില്ലാതാകുക
-ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക

ശാരീരിക ലക്ഷണങ്ങൾ-

- വയറുവീർക്കുക
-കൈകാൽ കഴപ്പ്  തോന്നുക
- മാറിടത്തിൽ പ്രത്യേകതരം തുടിപ്പുകൾ കാണുക
-മുഖക്കുരു
-മലബന്ധം/ വയറിളക്കം
-തലവേദന
-തലവേദന, നടുവേദന
-പ്രകാശത്തോടും ശബ്ദത്തിനോടും ഉള്ള അസാധാരണ സംവേദനക്ഷമത

ALSO READ : "എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്''; ലിവിങ് വിത്ത് പിഎംഎസ് ക്യാംപയിൻ തുടക്കം ഇവിടെയാണ്

പിഎംഎസിന്റെ കാരണങ്ങൾ?

പിഎംഎസിന്റ യഥാർഥ കാരണം എന്ത് എന്ന് കൃത്യമായി പറയാൻ സാധിക്കില്ല.  ഓരോരുത്തരിലും ഇത് വ്യത്യാസപ്പെട്ടിരിക്കുന്നതാണ് കാരണം. 

ഹോർമോണിലുണ്ടാകുന്ന മാറ്റം- 
സ്ത്രീകളുടെശരീരത്തിലെ  ഈസ്ട്രജൻ, പ്രൊജസ്റ്റെറോൺ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനമാണ് പിഎംഎസിന് കാരണമായി പറയുന്ന ഒരു കാരണം. ആർത്തവസമയത്ത് ഈ ഹോർമോണുകളിൽ മാറ്റം സംഭവിക്കാറുണ്ട്. ഓവുലേഷൻ സമയത്ത് ഹോർമോൺ ലെവൽ കൂടി പിന്നീട് കുത്തനെ കുറയും. ഇതുമൂലം ഉത്കണ്ഠ, അസ്വസ്ഥത, സ്വഭാവത്തിലെ മാറ്റങ്ങൾ സംഭവിക്കും.

തലച്ചോറിനുണ്ടാകുന്ന രാസമാറ്റങ്ങൾ-

ന്യൂറോട്രാൻസ്മിറ്ററുകളായ സെറോറ്റോനിൻ, നോർപിനെഫ്രിൻ എന്നിവ ശരീരത്തിൽ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മാനസികാവസ്ഥയെയും സ്വഭാവത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത് ഇവയാണ്. ന്യൂറോ ട്രാൻസ്മിറ്ററുകളിലുണ്ടാകുന്ന രാസവ്യതിയാനവും പിഎംഎസിന് കാരണമാകാം. 
ഉദാഹരണത്തിന് ഈസ്ട്രജൻ അളവ് കുറയുകയാണെങ്കിൽ  നോർപിനെഫ്രിൻ ഉത്പാദനം കൂടും. ഇത് ഡോപാമൈൻ, അസറ്റൈൽകോളിൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ഉറക്കക്കുറവിന് കാരണമാകും. അതുമൂലം വിഷാദവസ്ഥയിലേക്ക് വീഴാം.

നിലവിലുള്ള മാനസിക നില

ആ സമയങ്ങളിൽ വിഷാദവസ്ഥയിലുള്ള ആൾ ആണ് എങ്കിൽ അവരിൽ പിഎംഎസ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. പിഎംഎസിന്റെ കുറച്ചുകൂടി തീവ്രമായ അവസ്ഥയായ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോഡർ (PMDD) ഇവർക്ക് ഉണ്ടായേക്കും.
ഫാമിലി ഹിസ്റ്ററിയും പ്രധാനമാണ്. ബൈപ്പോളാർ ഡിസോഡർ അല്ലെങ്കിൽ വിഷാദം ബാധിച്ചവർ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയവരിലൊക്കെ പിഎംഎസ് സാധ്യത കൂടുതലാണ്. അതായത് ഇത്തരം അവസ്ഥകൾ 
നിങ്ങളുടെ ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തീവ്രമാകും. 

ലൈഫ് സ്റ്റൈൽ കാരണമാകുന്നുണ്ടോ?

ചില ജീവിതചര്യകളും പിഎംഎസിന് കാരണമാകുന്നുണ്ട്. 
-പുകവലി
-കൊഴുപ്പ്, മധുരം, ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്
-വ്യായാമം കുറയുന്നത്
-നല്ല ഉറക്കം ലഭിക്കാത്തത്

മദ്യപാനവും പിഎംഎസിന് വഴിവയ്ക്കുമെന്ന് പഠനറിപ്പോർട്ടുകളുണ്ട്. 

പിഎംഡിഡിയും പിഎംഎസും തമ്മിലുള്ള വ്യത്യാസം-

മുമ്പ് പറഞ്ഞതുപോലെ പിഎംഎസ് ലക്ഷണങ്ങളുടെ അതി തീവ്രമായ അവസ്ഥയാണ് പിഎംഡിഡി. ഈസ്ട്രജൻ, പ്രൊജസ്റ്റെറോൺ, സെറോറ്റോനിൻ എന്നിവയിലുണ്ടാകുന്ന വ്യതിയാനമാണ് പിഎംഡിഡിക്ക് കാരണം. പ്രധാന ലക്ഷങ്ങൾ നോക്കാം-

- വിഷാദത്തിന്റെ തീവ്രമായ അവസ്ഥ, കാരണമില്ലാതെ പൊട്ടിക്കരയുക
-ആത്മഹത്യാ പ്രവണത
-പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം
-ഉത്കണ്ഠ, ദേഷ്യം, അസ്വസ്ഥത
-വളരെ വേഗം മാറിമറിയുന്ന മൂഡ്
-ദിനചര്യകളിൽ താൽപര്യമില്ലാതാകുക
-ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക
-അമിതമായ ഭക്ഷണം കഴിക്കുക

ചികിത്സ എങ്ങനെ?

പിഎംഡിഡി അവസ്ഥയിലൂടെ കടന്നുപോകുന്നവർ ഡോക്ടറെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. ഒരു മനശാസ്ത്രവിദഗ്ധന്റെ സഹായം തേടണം. ആവശ്യമായ തെറാപ്പികളും ചെയ്യണം. മറ്റ് മാർഗങ്ങൾ

-ദിവസവും വ്യായാമം ചെയ്യുക
-കഫീൻ ( caffeine) അടങ്ങിയ ഒഴിവാക്കുക 
-സമ്മർദം കുറയ്ക്കാനുള്ള പുതിയ മാർഗങ്ങൾ പരീക്ഷിക്കുക
-മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ആർത്തവത്തിന് മുമ്പായി കാണുന്ന ലക്ഷണങ്ങൾ എല്ലാം പിഎംഎസിന്റേത് ആകില്ല. നിങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിൽ എല്ലാമാസവും ഉണ്ടാകുന്നെങ്കിൽ മാത്രം ഒരു ഡോക്ടറെ സമീപിച്ചാൽ മതിയാകും. നിങ്ങൾക്കുള്ളത് പിഎംഎസ് ആണോ പിഎംഡിഡി ആണോ എന്ന് ഡോക്ടർക്ക് കണ്ടുപിടിക്കാൻ കഴിയും.

പിഎംഎസ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്-

-ധാരാളം വെള്ളംകുടിക്കുക, ഹെർബൽ ചായ കുടിക്കാം. റാസ്ബെറി ഇലകൾ, കമോമൈൽ എന്നിവ ചേർത്ത ചായ നല്ലതാണ്

- ഭക്ഷണത്തിൽ പഴവും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തി ക്രമീകരിക്കുക

-പഞ്ചസാര, ഉപ്പ്, കഫീൻ, ആൽക്കഹോൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. 

-ഫോളിക് ആസിഡ്, വിറ്റാമിൻ ബി-6, കാൽസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ മരുന്നുകൾ ഡോക്ടറുടെ സഹായത്തോടെ മാത്രം കഴിക്കുക

-വൈറ്റമിൻ ഡി സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്നതിന് ശ്രമിക്കുക. വൈറ്റമിൻ ഡി ഉള്ള ഭക്ഷണം കഴിക്കുക

-നിർബന്ധമായും ഏഴ് മുതൽ 9 മണിക്കൂർ വരെ ഉറങ്ങുക

-എല്ലാ ദിവസവും അരമണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News