Cancer Medicines: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ്

Health Minister Veena George: കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകും. വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 03:28 PM IST
  • കാന്‍സര്‍ മരുന്ന് വിപണിയില്‍ സര്‍ക്കാർ നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്
  • വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു
Cancer Medicines: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ്

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകും. വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ എം എസ് സി എൽ) കാരുണ്യ ഫാര്‍മസികള്‍ വഴിയാകും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ നൽകുക.

ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ 'ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി ജൂലൈയിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 74 കാരുണ്യ ഫാര്‍മസികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് കാരുണ്യ ഫാര്‍മസികള്‍ വഴി ഏറ്റവും വിലകുറച്ച് നല്‍കുന്നത്. ഇതിന് പുറമേയാണ് കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. ലാഭ രഹിത കൗണ്ടറുകള്‍ എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കും.

ALSO READ: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ച 12കാരന്റെ ആരോഗ്യ നില ഗുരുതരം

കാന്‍സര്‍ ചികിത്സാ-പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് മന്ത്രി അറിയിച്ചു. ആര്‍സിസിയിലും എംസിസിയിലും സംസ്ഥാനത്ത് ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തി.

ആഴ്ചയില്‍ ഒരു ദിവസം എല്ലാ ആശുപത്രികളിലും കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. കാന്‍സര്‍ പ്രിവന്റീവ് ക്ലിനിക്കുകള്‍ തുടങ്ങി. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി. കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സാ സംവിധാനം ഒരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാന്‍സറുകള്‍ക്ക് സമഗ്ര ചികിത്സാ സംവിധാനം എംസിസിയില്‍ ആദ്യമായി നടപ്പിലാക്കി.

ആര്‍സിസി ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള 'സെര്‍വി സ്‌കാന്‍' വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. ആര്‍സിസിയില്‍ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് ടെസ്ല എംആര്‍ഐ യൂണിറ്റും 3ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റും സ്ഥാപിച്ചു.

ALSO READ: ആരോ​ഗ്യ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോ​ഗ്യമന്ത്രി

സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയര്‍ സംവിധാനമൊരുക്കി വരുന്നുവെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ എട്ട് ആശുപത്രികളില്‍ മാമോഗ്രാം സംവിധാനമൊരുക്കിയിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിന്‍ ആരംഭിച്ചുവെന്നും 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് ആദ്യ വര്‍ഷം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാന്‍സര്‍ പരിശോധനയ്ക്ക് 46,000ത്തിലധികം പേരെ വിധേയമാക്കി. കാന്‍സര്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍, കാന്‍സര്‍ ഗ്രിഡ് എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടു കൂടി നൂതന കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News