ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ യുവാവ് വെടിവച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണറോട് താന്‍ സംസാരിച്ചിരുന്നുവെന്നും കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഷദാബ് എന്ന് പേരുള്ള മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റിരുന്നു.
കയ്യില്‍ വെടിയേറ്റ ഇയാളെ അടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉത്തര്‍ പ്രദേശിലെ ജേവര്‍ സ്വദേശിയാണ് ജാമിയയില്‍ വെടിവെപ്പ് നടത്തിയ ആളെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തന്‍റെ പേര് രംഭക്ത ഗോപാൽ എന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം '(യെ ലോ ആസാദി) എന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. കൂടാതെ, ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒപ്പം, ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് തന്‍റെ മുന്നിലുള്ളവരോട് ഇയാള്‍ ആവശ്യപ്പെട്ടു.
കൂടാതെ, ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംശയാസ്പദമാണ്. വെടിവെപ്പിന് മുന്‍പ് ഇയാള്‍ ഫേസ്ബുക്കില്‍ പല സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. 'ഞാൻ സ്വാതന്ത്ര്യം നൽകുന്നു', 'ഞാൻ മാത്രമാണ് ഇവിടെ ഹിന്ദു', 'എന്‍റെ വീട് പരിപാലിക്കുക', ഷഹീൻ ബാഗ് കളി അവസാനിച്ചു', 'ഇവിടെ ഹിന്ദി മാധ്യമങ്ങളൊന്നുമില്ല', തുടങ്ങി നിരവധിയാണ് ഇയാളുടെ പോസ്റ്റുകള്‍.
കൂടാതെ, അയാളുടെ അന്തിമയാത്രയില്‍ സാഫ്രോണ്‍ പതാകപുതപ്പിക്കണമെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യ൦ മുഴക്കണമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കൂടാതെ, വെടിവെപ്പ് ദൃശ്യങ്ങള്‍ ഇയാള്‍ FB Live നല്‍കിയിരുന്നു.